തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം.
കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല.വെള്ളക്കെട്ടിൽ നിന്നുള്ള ഒഴുക്കിൽപ്പെട്ട വിദ്യാര്‍ത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയം തീക്കോയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികളാണ് സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കിൽ കാൽ വഴുതി വീണത്. ശക്തമായ ഒഴുക്കിൽ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാർഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റിൽ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.