ബെംഗളുരു: കർണാടകയിൽ വീണ്ടും ക്ഷേത്രോത്സവത്തിൽ മുസ്‌ലിം വ്യാപാരികള്‍ക്ക് വിലക്ക്. മംഗളൂരു സിറ്റിക്കടുത്തെ കാവുരുവിലാണ് വംശീയ-വിദ്വേഷ നടപടി. ഇവിടുത്തെ ശ്രീ മഹാലിംഗേശ്വര ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് പ്രദേശത്ത് ഒരു വിഭാഗം വ്യാപാരികൾക്കെതിരെ ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.ജനുവരി 14 മുതൽ 18 വരെ നടക്കുന്ന ഉത്സവത്തിൽ നിന്നാണ് മുസ്‌ലിം വ്യാപാരികളെ വിലക്കിയിരിക്കുന്നത്. സംഘ്പരിവാർ സംഘടനകളായ വി.എച്ച്.പിയും ബജ്രംഗ്ദളുമാണ് ഇത്തരം ബഹിഷ്കരണ ബാനറുകൾ സ്ഥാപിച്ചത്.
“നേരത്തെ, ഭൂരിഭാഗം സ്റ്റാളുകളും മുസ്‌ലികളായിരുന്നു സ്ഥാപിച്ചിരുന്നത്. ഇത്തവണ, സ്റ്റാളുകളുടെ കരാർ അനുവദിക്കുന്നതിന്റെ നടത്തിപ്പ് ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്”- പ്രദേശവാസികളിലൊരാൾ പറഞ്ഞു. ക്ഷേത്ര പരിപാലന കമ്മിറ്റിയുടെ യോഗത്തിലാണ് മുസ്‌ലിം വ്യാപാരികളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചതെന്ന് ബജ്രംഗ്ദൾ പ്രവർത്തകർ പറഞ്ഞു.
ഹിന്ദു മതത്തിലും പാരമ്പര്യത്തിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ കച്ചവടം നടത്താൻ അവസരം നൽകൂ എന്നാണ് ബാനറിൽ പറയുന്നത്. വിഗ്രഹത്തെ ആരാധിക്കുന്നത് ഹറാം ആണെന്ന് വിശ്വസിക്കുന്ന ആർക്കും ഇവിടെ വ്യാപാരം നടത്താൻ അനുവാദമില്ലെന്നും ബാനറിൽ പറയുന്നു.ബി.ജെ.പി എം.എൽ.എ ഭരത് ഷെട്ടിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ഇതാദ്യമായല്ല ഇത്തരം വിലക്ക്. മുമ്പും കർണാടകയുടെ വിവിധയിടങ്ങളിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് കച്ചവടം നടത്താൻ മുസ്‌ലിം വ്യാപാരികൾക്ക് വിലക്കേർപ്പെടുത്തിയത് വിവാദമായിരുന്നു.കഴിഞ്ഞവർഷം മാർച്ചിൽ ഉഡുപ്പിയിലെ ഹൊസ മാരിഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കിയിരുന്നു.
ക്ഷേത്രോത്സവങ്ങളില്‍ മുസ്‌ലിംകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.ഇതു കൂടാതെ, മുൽകിയിലെ ക്ഷേത്രോത്സവ നഗരിയിൽ നിന്നും മുസ്‌ലിം കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു. മുൽകി ബപ്പനാഡു ദുർഗ പരമേശ്വരി ക്ഷേത്രത്തിലെ ഉത്സവപ്പറമ്പിൽ നിന്നാണ് ഉത്തർപ്രദേശ് സ്വദേശികളായ ഹാമിദ്, ഇംറാൻ, ഫുർഖാൻ എന്നിവരെ ബജ്റംഗ്ദൾ പ്രവർത്തകർ ഒഴിപ്പിച്ചത്.