ഒരു വര്‍ഷം; വിദഗ്ദ്ധ ചികിത്സയില്ലാതെ പൊലിഞ്ഞത് എന്‍ഡോസള്‍ഫാന്‍ ബാധിതരായ പത്തിലേറെ കുരുന്നുകളുടെ ജീവന്‍

Latest കേരളം

കാസര്‍കോഡ്: മുഖ്യമന്ത്രിയും മന്ത്രിമാരും എയിംസ് ഒഴികെ ബാക്കിയെല്ലാം നല്‍കുമെന്ന ഉറപ്പില്‍ ദയാബായി സമരം അവസാനിപ്പിച്ചുവെങ്കിലും കാസര്‍കോഡ് ഇപ്പോഴും ആശങ്കയിലാണ്. മൂന്ന് വര്‍ഷം മുമ്പും ഇതേ വാഗ്ദാനങ്ങളാണ് നല്‍കിയിരുന്നത്. വിദഗ്ധ ചികിത്സ സൗകര്യങ്ങളുടെ കുറവ് തന്നെയാണ് അന്നും ഇന്നും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം.

പുതിയ എന്‍ഡോസള്‍ഫാന്‍ ബാധിതരെ കണ്ടു പിടിക്കാനുള്ള ക്യാമ്പുകള്‍ നടന്നിട്ട് വര്‍ഷങ്ങളായി. കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചീനായവസ്ഥ പരിഹരിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ചികിത്സയുടെ അപര്യാപ്തത കാരണം ഒരു വര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ പത്തിലേറെ കുഞ്ഞുങ്ങളുടെ ജീവനാണ് പൊലിഞ്ഞത്. ഈ വര്‍ഷം ഏറ്റവുമൊടുവില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കല്ലൂരാവി പുഞ്ചാവിയിലെ 11 കാരന്‍ ഷഹദാണ് എന്‍ഡോസള്‍ഫാനു ഇരയായി ജീവന്‍ പൊലിഞ്ഞത്.

ഓഗസ്റ്റില്‍ പെരിയയിലെ പത്തുവയസുകാരന്‍ ആദിത്തും കിഴക്കും കരയിലെ ധന്യയും കാറഡുക്കയിലെ സജിനി എന്നീ കുട്ടികളാണ് മരിച്ചത്. കണക്കുകള്‍ എടുത്താല്‍ അമേയ, ഇസ്മായില്‍ ഹര്‍ഷിത ഇങ്ങനെ നീളും കണക്കുകള്‍. എന്നാല്‍ ഈ കണക്കുകള്‍ ഒന്നും ദുരിതബാധിതരുടെ ഔദ്യോഗിക പട്ടികയില്‍ ഇല്ല. മെഡിക്കല്‍ ക്യാമ്പ് നടക്കാത്തതിനാല്‍ പട്ടികക്ക് പുറത്താവുകയും ചെയ്തതിനാല്‍ അനൂകൂല്യങ്ങള്‍ ഒന്നും ലഭിക്കാതെ അനവധി പേര്‍ ഉണ്ട്.

2017ലാണ് ജില്ലയില്‍ അവസാനമായി ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് തുടങ്ങുമെന്ന് ദയാബായിക്ക് ഉറപ്പു നല്‍കിയതോടെ ആയിരക്കണക്കിന് അപേക്ഷകളാണ് ഇതിനകം ലഭിച്ചത്.എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനുള്ള മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കാസര്‍ഗോഡ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ (മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക മുന്‍ഗണന ഉറപ്പാക്കുന്നത് തുടരും.

കാഞ്ഞങ്ങാട്ടെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി പൂര്‍ണ്ണ സജ്ജമാകുമ്പോള്‍ അവിടെയും സമാന സൗകര്യങ്ങള്‍ ഒരുക്കും. ടാറ്റാ ട്രസ്റ്റ് ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഒരുക്കുന്നത് പരിഗണിക്കും. പകല്‍ പരിചരണ കേന്ദ്രത്തിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും.

നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ബഡ്‌സ് സ്‌കൂളുകള്‍ പകല്‍ പരിചരണ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കും. ഇത്രയും കാര്യങ്ങളാണ് സര്‍ക്കാര്‍ നിലവില്‍ ഉറപ്പു നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *