ഉത്തർപ്രദേശ് ബി.ജെ.പിയില്‍ രാജി തുടരുന്നു. യോഗി മന്ത്രിസഭയിലെ ദാരാ സിംഗ് ചൗഹാനാണ് ഇന്ന് രാജിവെച്ചത്. വനം പരിസ്ഥിതി വകുപ്പ് മന്ത്രിയാണ്. ഇന്നലെ തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യയും രാജിവെച്ചിരുന്നു.
24 മണിക്കൂറിനിടെ യോഗി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരാണ് രാജിവെച്ചത്. യു.പിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട എം.എല്‍.എമാരുടെ എണ്ണം ആറായി.
ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. അദ്ദേഹം സമാജ്‍വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്.ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ യു.പി മന്ത്രി ദാരാ സിങ് ചൗഹാനെ അടിയന്തരമായി അമിത് ഷാ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു.
മധുഭൻ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇദ്ദേഹം നേരത്തെ ബി.എസ്.പി അംഗമായിരുന്നു. 2015ലാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ മുതിർന്ന അംഗം സ്വാമി പ്രസാദ് മൗര്യയും നാലു എം.എൽ.എമാരും ബി.ജെ.പി വിടുകയുണ്ടായി. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗർ, വിനയ് ശാഖ്യ എന്നിവരാണ് പാർട്ടി വിട്ട എം.എല്‍.എമാര്‍.
തന്‍റെ രാജി ബി.ജെ.പിയെ പിടിച്ചുകുലുക്കിയെന്ന് യോഗി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ പറയുകയുണ്ടായി. അടുത്ത നീക്കം വെള്ളിയാഴ്ച വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
“എന്‍റെ നീക്കം ബി.ജെ.പിയിൽ ഭൂചലനത്തിന് കാരണമായി. കൂടുതൽ മന്ത്രിമാരും എം.എൽ.എമാരും എനിക്കൊപ്പം പാർട്ടി വിടും”- സ്വാമി പ്രസാദ് മൗര്യ അവകാശപ്പെട്ടു.
മൗര്യ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞത് ജനുവരി 14ന് സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നാണ്. മൗര്യ തന്‍റെ രാജിക്കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തു.
മൗര്യയെയും അദ്ദേഹത്തിന്‍റെ അനുയായികളെയും സമാജ്‍വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു- “അഖിലേഷ് യാദവ് എന്നെ അഭിനന്ദിച്ചു. എന്‍റെ അടുത്ത രാഷ്ട്രീയ നീക്കം ഈ മാസം 14ന് വെളിപ്പെടുത്തും. എന്‍റെ തീരുമാനവും എന്‍റെ കൂടെ ആരൊക്കെ വരുമെന്നും ഞാൻ നിങ്ങളോട് പറയും”- മൗര്യ വ്യക്തമാക്കി.