ചെറുവത്തൂരില്‍ പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവം ▪️2 പേര്‍ റിമാന്റില്‍

Latest കേരളം

ചെറുവത്തൂര്‍▪️പതിനാറുകാരിയെ കാറില്‍ കയറ്റിക്കൊണ്ട് പോയി ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 2 പേര്‍ റിമാന്റില്‍.

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ ചെറുവത്തൂരില്‍ നിന്നും കാറില്‍ കയറ്റി കര്‍ണ്ണാടക മടിക്കേരിയില്‍ കൊണ്ടുപോയി ലൈംഗീക പീഡനത്തിനിരയാക്കിയ യുവാവും കാറോടിച്ചിരുന്നയാളുമാണ് റിമാന്റിലായത്.

കഴിഞ്ഞാഴ്ചയാണ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെ വീട്ടില്‍ നിന്നും കാണാതായത്.

കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടി തിരിച്ചെത്തി.

താന്‍ കുമ്പളയിലെ പെണ്‍ സുഹൃത്തിനൊപ്പം മടിക്കേരിയില്‍ പോയിരുന്നുവെന്നാണ് 16 കാരി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ കൂടി ഇടപെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.

പ്രവാസിയും കര്‍ണ്ണാടക കുടക് ജില്ലയിലെ ചാംയാല കുവലെയറാം ഹൗസ്സിലെ കെ. ഏ. സാദുലിയുടെ മകനുമായ കെ. എസ്. സൈനുല്‍ ആബിദ് 23, പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് ചന്തേര പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് സൈനുല്‍ ആബിദിനെതിരെ ചന്തേര പോലീസ് പോക്‌സോ കേസ്സ് റജിസ്റ്റര്‍ ചെയ്തു.

വിശദമായ അന്വേഷണത്തില്‍ സൈനുല്‍ ആബിദും, പെണ്‍കുട്ടിയും സഞ്ചരിച്ചിരുന്ന കാറോടിച്ച വിരാജ്‌പേട്ട ബേത്രി ഉണ്ടപ്പാറ ഹൗസ്സില്‍ യൂസഫിന്റെ മകന്‍ യു. വൈ. യൂനുസിനെയും 22, കേസ്സില്‍ പ്രതി ചേര്‍ത്തു. യൂനുസിന് കുടകില്‍ കച്ചവടമാണ്.

ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കര്‍ണ്ണാടകയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *