മഞ്ചേശ്വരം കോഴ ക്കേസിൽ മൊബൈൽ ഫോൺ ഹാജരാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ച ഫോൺ ഹാജരാക്കാനാണ് നിർദ്ദേശം.
ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നു സുരേന്ദ്രൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
മഞ്ചേശ്വരം നിയമ സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന ഫോൺ ഹാജരാക്കണമെന്ന് കെ.സുരേന്ദ്രനോട് ചോദ്യം ചെയ്യലിനിടെ അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു.
ഫോണ്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രന്‍റെ മൊഴി.
എന്നാൽ ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ഇതോടെയാണ് പരിശോധനയ്ക്കായി ഫോണ്‍ ഒരാഴ്ചക്കകം ഹാജരാക്കാൻ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയത്.
ഫോൺ പരിശോധിക്കുന്നതിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കെ.സുരേന്ദ്രനു പുറമെ ബി.ജെ.പി പ്രാദേശിക നേതാക്കളെ കൂടി പ്രതി ചേർത്തതോടെ അന്വേഷണ റിപ്പോർട്ട് വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.