ബെംഗളൂരു • കോൺഗ്രസിൽനിന്നു രാജിവച്ച മുതിർന്ന നേതാവ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നു. കർണാടകയിലെ മുൻ മന്ത്രി പ്രമോദ് മധ്വരാജാണ്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്തത്.
കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനു രാജിക്കത്തു കൈമാറിയതിനു പിന്നാലെയായിരുന്നു പ്രമോദിന്റെ നീക്കം.‘കെപിസിസി വൈസ് പ്രസിഡന്റ് പദവി സ്വീകരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. കഴിഞ്ഞ മൂന്നു വർഷമായി ഉഡുപ്പി ജില്ലാ കോൺഗ്രസിൽനിന്നും മോശമായ അനുഭവമാണ് ഉണ്ടായത്. ഇത് എന്നെ രാഷ്ട്രീയമായി ശ്വാസംമുട്ടിക്കുന്നു.
പരാതിയിന്മേൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാണു മനസ്സിലായത്. ഇക്കാരണങ്ങളാൽ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു ഞാൻ രാജിവയ്ക്കുന്നു’– രാജിക്കത്തിൽ പ്രമോദ് മധ്വരാജ് വ്യക്തമാക്കി.വിശ്വേശ തീർഥ സ്വാമിജിക്കു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കഴിഞ്ഞ വർഷം പ്രമോദ് പ്രശംസിച്ചതു വാർത്തയായിരുന്നു.
മുൻ മന്ത്രിയുടെ രാജിയും ബിജെപി പ്രവേശവും കോൺഗ്രസ് ക്യാംപിനു വെല്ലുവിളിയാണ്. കൂടുതൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമത്തിലാണു ഡി.കെ.ശിവകുമാർ എന്നു പാർട്ടിവൃത്തങ്ങൾ പറയുന്നു.