കോട്ടയം: വ്യാപാരിയെ പെൺകെണിയിൽപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയടക്കം രണ്ടുപേർക്കൂടി പിടിയിലായി. കാസർകോട് ഹോസ്ദുർഗ് ഗുരുപുരം മുണ്ടയ്ക്കമ്യാൽ വീട്ടിൽ രജനി രജീഷ് (28), കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പെണ്ടാനത്ത് വീട്ടിൽ സുബിൻ (35) എന്നിവരെയാണ് വൈക്കം ഡിവൈ.എ.സ്.പി. എ.ജെ. തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. സംഭവത്തിൽ എറണാകുളം വൈപ്പിൻ പുതുവൈപ്പ് സ്വദേശി ജോസിലിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈക്കം സ്വദേശിയായ വ്യാപാരിയെ ആലപ്പുഴയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പെൺകെണിയിൽപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ രജനിയാണ് വ്യാപാരിയെ ഫോണിൽ വിളിച്ചിരുന്നത്. യുവതിയുമായി വ്യാപാരിക്ക് നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ 28-ന് ചേർത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലെത്താൻ വ്യാപാരിയോട് പ്രതിയായ യുവതി ആവശ്യപ്പെട്ടു. മുറിയിലെത്തിയ വ്യാപാരിയെ മറ്റ് രണ്ട് പ്രതികൾചേർന്ന് മർദിച്ചു. രജനിയോടൊപ്പം നിർത്തി നഗ്നചിത്രങ്ങളെടുത്തു.
ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ടു. 20 ലക്ഷത്തിന് സമ്മതിച്ചു. തുടർന്ന് വ്യാപാരിയുടെ വീട്ടിലെത്തി ഒന്നര ലക്ഷം രൂപവാങ്ങി പ്രതികൾ രക്ഷപ്പെട്ടു. ബാക്കിത്തുക ആവശ്യപ്പെട്ടതോടെ വ്യാപാരി പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പണം വാങ്ങാനെത്തിയ സംഘത്തെ സ്ഥലത്തെത്തിയ പോലീസ് വളഞ്ഞെങ്കിലും രജനിയും സുബിനും രക്ഷപ്പെട്ടു. സംഭവസ്ഥലത്തുവച്ച് ജോസിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട പ്രതികൾ കോയമ്പത്തൂരിലെത്തി കറങ്ങിനടന്നശേഷം തിരുവനന്തപുരത്തെത്തി.ഇവിടെനിന്ന് കോന്നിയിലെത്തിയപ്പോൾ വാഹനം പിന്തുടർന്ന് അന്വേഷണം നടത്തിവന്ന വൈക്കം ഡിവൈ.എസ്.പിയും സംഘവും ഇവിടെയെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. കോന്നിയിലുള്ള ബന്ധുവിനെ പിടികൂടി നടത്തിയ ചോദ്യംചെയ്യലിലാണ് മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ കോതമംഗലത്ത് ഒളിവിൽ കഴിയുന്ന വിവരം ലഭിച്ചത്. പോലീസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ രക്ഷപ്പെട്ട വാഹനവും പോലീസ് പിടിച്ചെടുത്തു. വൈക്കം പോലീസ് ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റി, എസ്.ഐ. അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്, എ.എസ്.ഐ. പ്രമോദ്, സുധീർ, സി.പി.ഒ.മാരായ ശിവദാസപണിക്കർ, ബിന്ദുമോഹൻ, സെയ്ഫുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വൈക്കം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.