എല്ലാവർക്കും സ്നേഹം മാത്രം പകുത്ത് നൽകി ആരോടും പരിഭവം ഇല്ലാതെ ജീവിക്കുക എന്നത് ഈ ലോകത്ത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. അക്ഷരാർത്ഥത്തിൽ അത്തരത്തിൽ ജീവിച്ച് ഏതാനും ദിവസം മുമ്പ് വിട പറഞ്ഞ നിഷ്കളങ്ക വ്യക്തിത്വത്തിന് ഉടമയാണ് കൂജ അബ്ബാസ്ച്ച എന്ന് അറിയപ്പെടുന്ന എം.അബ്ബാസ്. ഇബ്രാഹിൻച്ചാന്റെ മമ്മിൻച്ചാന്റെ മക്കളിലെ അവസാനത്തെ കണ്ണിയായിരുന്ന മൊഗ്രാൽ ടി.വി.എസ് റോഡ് താജ് വ്യൂ വിലെ അബ്ബാസ്ച്ചയുടെ മരണത്തോടെ കുടുംബത്തിൽ പ്രകാശം പരത്തിയ സ്നേഹദീപമാണ് അണഞ്ഞിരിക്കുന്നത്.
മൊഗ്രാൽ സ്പോർട്സ് ക്ലബ് ഫുട്ബോൾ ടീമിൽ മികച്ച താരമായി തിളങ്ങുന്നതിനിടയിലാണ് ജ്യേഷ്ടന്റെ തിരക്കുള്ള ബോംബെയിലെ ഹോട്ടലിലേക്ക് അബ്ബാസ്ച്ച മനസ്സില്ലാ മനസ്സോടെ വണ്ടികയറുന്നത്. എന്നാൽ അധിക സമയം അവിടെ നിൽക്കേണ്ടി വന്നില്ല.1976 ൽ ബോംബെയിൽ തന്നെ സീമാനായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. പിന്നീട് മൂന്ന് പതിറ്റാണ്ടിലധികം ഈ ജോലിയിൽ വ്യാപൃതനായതിന് ശേഷമാണ് അബ്ബാസ്ച്ച വിരമിച്ചത്.
രണ്ട് പെൺ മക്കൾ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ആൺകുട്ടികളിലും ഉഷാറായി പെൺമക്കളെ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തികൊണ്ടുവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിനായി തന്റെ സമ്പത്തിന്റെ സിംഹഭാഗവും ചിലവഴിക്കാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. പഠിക്കാൻ മിടുക്കികളായിരുന്ന മക്കൾ, പിതാവിന്റെ ആഗ്രഹ സഫലീകരണത്തിനായി കഠിനാദ്ധ്വാനം ചെയ്യുകയും ഉന്നതിയുടെ പടവുകൾ അനായാസം ചവിട്ടിക്കയറുകയും ചെയ്തു. പിതാവിന്റെ അഭിലാഷം പോലെ തന്നെ മൂത്ത മകൾ ആയിഷത്ത് തസ്‌നീം അറിയപ്പെടുന്ന വക്കീലായും രണ്ടാമത്തെ മകൾ അൻജല നസ്നീം ദന്ത ഡോക്ടറായും ഇന്ന് സേവന പാതയിൽ സജീവമാണ്.ഇത് കൺകുളിർക്കെ കാണാനുള്ള സൗഭാഗ്യം അബ്ബാസ്ച്ചക്ക് ലഭിച്ചുവെന്നത് എടുത്തു പറയേണ്ട കാര്യവുമാണ്.
മക്കളേയും പേരമക്കളേയും ജീവന് തുല്യം സ്നേഹിച്ച് എങ്ങും സുഗന്ധം വിതറിയിരുന്ന അബ്ബാസ്ച്ചയുടെ വിയോഗം കുടുംബത്തിൽ സൃഷ്‌ടിച്ച ആഘാതം വലുതാണ്. സ്നേഹവായ്പും സൗമ്യശീലവും അദ്ദേഹത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ചെറിയവരോടായാലും വലിയവരോടായാലും ചിരിച്ച് മാത്രമേ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ വലിയൊരു സുഹൃത് വലയത്തിന്റെ ഉടമയും നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്നു അദ്ദേഹം.വീട്ടിലായാൽ പോലും ദേഷ്യപ്പെട്ട് സംസാരിക്കുമായിരുന്നില്ലെന്ന് ഭാര്യയും മക്കളും സാക്ഷ്യപ്പെടുത്തുന്നു. അബ്ബാസ്ച്ചയുടെ ജ്യേഷ്ട പുത്രിയെ കല്യാണം കഴിച്ചതിനാൽ അദ്ദേഹത്തിന്റെ മനസ്സിന്റെ നന്മ അനുഭവിച്ചറിയാൻ പല വേളകളിലായി എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.
സീമാൻ ആയതിനാൽ ചിട്ടയാർന്ന ജീവിതമാണ് അബ്ബാസ്ച്ച നയിച്ചിരുന്നത്. തന്റെ ശരീരത്തെ നല്ല രീതിയിൽ പരിപാലിക്കുമായിരുന്ന
അദ്ദേഹം മികച്ചൊരു ‘ബോഡി ബിൽഡർ’ കൂടിയായിരുന്നു.ഒത്ത നീളവും വടിവൊത്ത ശരീരവും ആകാര ഭംഗിയും ഒത്ത് ചേർന്ന സുമുഖനായിരുന്നു ഒരു കാലത്ത് അബ്ബാസ്ച്ച എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
തികഞ്ഞ മത ഭക്തനായിരുന്ന അബ്ബാസ്ച്ചയുടെ ജീവിതം തഖ്‌വയിലധിഷ്ഠിതമായിരുന്നു.ബാങ്ക് വിളി കേട്ടാൽ ഉടൻ തന്നെ പള്ളിയിലെത്തി ആദ്യ സ്വഫിൽ തന്നെ ഇടം നേടാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു.അവസാന നാളുകളിൽ വരെ ദിക്റുകളും സ്വലാത്തുകളും കൊണ്ട് സമ്പുഷ്ടമായിരുന്നു അവരുടെ അധരങ്ങൾ.
ജ്യേഷ്ടൻ പരേതനായ ഹംസച്ചയുമായുള്ള അബ്ബാസ്ച്ചയുടെ ബന്ധം ഗാഡമായിരുന്നു. ഫോണിലായാലും നേരിട്ടായാലും ദീർഘനേരം സംസാരിക്കുന്നത് ഇവരുടെ രീതിയായിരുന്നു.
ഹംസച്ച അസുഖം ബാധിച്ച് ആശുപത്രിയിലായപ്പോൾ അബ്ബാസ്ച്ച കണ്ണീർ പൊഴിക്കുന്നത് കണ്ടിട്ടുണ്ട്. ഹംസച്ചയുടെ മരണത്തോടെ അബ്ബാസ്ച്ച മാനസികമായി ഏറെ തളർന്നിരുന്നു.
എല്ലാവർക്കും കടലോളം സ്നേഹം നൽകി തന്റെ എഴുപത്തി രണ്ടാമത്തെ വയസ്സിൽ അബ്ബാസ്ച്ച സർവ്വശക്തന്റെ സന്നിധിയിലേക്ക് യാത്രയായി. എന്നാൽ അദ്ദേഹത്തെ അടുത്തറിഞ്ഞവരുടെ സ്മൃതിപഥത്തിൽ മായാത്ത സ്മരണയായി അബ്ബാസ്ച്ച നിലനിൽക്കും. പരേതനോടൊപ്പം നാമേവരെയും റബ്ബ് അവന്റെ സ്വർഗ്ഗീയാരാമത്തിൽ ഒരുമിച്ച് കൂട്ടട്ടെ.. ആമീൻ
എഴുത്ത് : ടി കെ അൻവർ മൊഗ്രാൽ