ബീജിങ്: ചൈനയില്‍ പ്രതിദിനം 10 ലക്ഷം പേരെ കോവിഡ് ബാധിക്കുന്നുവെന്നും 5000 പേര്‍ മരിക്കുന്നുവെന്നും റിപ്പോര്‍ട്ട്. ജനുവരിയില്‍ ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ 37 ലക്ഷവും മാര്‍ച്ചില്‍ 42 ലക്ഷവുമായി കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ഫിനിറ്റി ലിമിറ്റഡ് എന്ന ഗവേഷണ സ്ഥാപനത്തിന്‍റേതാണ് റിപ്പോര്‍ട്ട്.എന്നാല്‍ ഔദ്യോഗികമായി ഈ കണക്ക് ചൈന അംഗീകരിക്കുന്നില്ല. ഔദ്യോഗിക കണക്ക് പ്രകാരം 2966 പേര്‍ക്ക് മാത്രമാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഡിസംബര്‍ ആദ്യം മുതല്‍ 10ല്‍ താഴെ കോവിഡ് മരണങ്ങളാണ് ഔദ്യോഗികമായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തത്.
എന്നാൽ ആശുപത്രികൾ രോഗികളാൽ തിങ്ങിനിറയുന്നുവെന്നും ശ്മശാനങ്ങളില്‍ ഉള്‍ക്കൊള്ളാന് കഴിയുന്നതിലധികം മൃതദേഹങ്ങള്‍ എത്തുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.ചൈന വിപുലമായ കോവിഡ് പരിശോധനാ ബൂത്തുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതോടെ ആളുകള്‍ റാപിഡ് ടെസ്റ്റുകളെ ആശ്രയിക്കാന്‍ തുടങ്ങി. ഈ പരിശോധനാ ഫലങ്ങള്‍ പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
ഇത്തരം മാറ്റങ്ങള്‍ കാരണം ഔദ്യോഗിക കണക്കുകള്‍ ചൈനയിലെ കോവിഡ് തരംഗത്തിന്‍റെ യഥാര്‍ഥ ചിത്രം നല്‍കുന്നില്ലെന്ന് എയര്‍ഫിനിറ്റിയിലെ ഗവേഷകന്‍ ലൂയിസ് ബ്ലെയർ പറഞ്ഞു. പല രാജ്യങ്ങളിലും പരിശോധന കുറഞ്ഞതോടെ ലോകത്താകെയുള്ള കോവിഡ് സാഹചര്യത്തെ കുറിച്ചും വ്യക്തതയില്ല.