ബജറ്റിൽ പ്രഖ്യാപിച്ച ബസുകൾക്കുള്ള നികുതിയിളവിന്റെ ആനുകൂല്യം ഉടമകൾക്ക് ലഭിക്കില്ല. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ കൂട്ടിയതാണ് കാരണം. സ്വകാര്യ ബസുകൾക്ക് മൂന്നുമാസത്തിലൊരിക്കൽ പരമാവധി 30,000 രൂപയാണ് നികുതി. ഇതിന്റെ പത്തുശതമാനമാണ് കുറയുക. അതായത് 3000 രൂപ. ഒരുമാസത്തിൽ ആയിരം രൂപയുടെ കുറവ്.എന്നാൽ ഇന്ധനവർധനയിലൂടെ മാസം ശരാശരി 5000 രൂപയുടെ വർധന ബസ്സുടമകൾ താങ്ങേണ്ടിവരും.
ഒരു ബസ് ഒരു ദിവസം ശരാശരി 80 ലറ്റർ ഡീസലാണ് ഉപയോഗിക്കുക. ലിറ്ററിന് രണ്ടുരൂപയുടെ വിലവർധനയിലൂടെ ദിവസം 160 രൂപയുടെ അധികച്ചെലവ്. ഒരുമാസം ശരാശരി 5000 രൂപയുടെ അധികച്ചെലവാണ് ഉണ്ടാകുക. തത്ത്വത്തിൽ മാസം 1000 രൂപയുടെ ഇളവുനൽകി 5000 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്.2013-ൽ കേരളത്തിൽ 19,000 സ്വകാര്യ ബസുകളുണ്ടായിരുന്നത് ഇപ്പോൾ 6300 ആണ്.
സ്വകാര്യ ബസ്സുടമകളുടെ കണക്കാണിത്. രാജ്യത്ത് ഏറ്റവുംകൂടുതൽ നികുതി ഈടാക്കുന്ന സംസ്ഥാനം കേരളമാണ്. ദക്ഷിണേന്ത്യയിൽ കൂടുതൽ ഇന്ധനവിലയുള്ളതും കേരളത്തിലാണ്.ബസുകൾക്ക് നികുതിയിളവു നൽകിയതിലൂടെ 28 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് ധനമന്ത്രി ബജറ്റിൽ പറഞ്ഞത്. ഇന്ധനവില വർധനയിലൂടെ 750 കോടി കിട്ടുമെന്നും ബജറ്റിലുണ്ട്.