കുവൈത്ത് സിറ്റി – ഏഴ് മാസമായി തുടരുന്ന യാത്രാവിലക്ക് കാരണം കുവൈത്തിലെ അഞ്ച് ലക്ഷം പ്രവാസികൾ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയതായി റിപ്പോർട്ട്. കുടുങ്ങിയവരിൽ ഏറെയും ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇത്രയും പ്രവാസികളിൽ പകുതി പേരുടെയും വിസ റദ്ദായിട്ടുണ്ടെന്നും ഇവർക്ക് കുവൈത്തിലേക്ക് മടങ്ങാനാവില്ലെന്നും പ്രമുഖ പ്രാദേശിക പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായി വിസ പുതുക്കാൻ അവസരമുണ്ടായിട്ടും നിരവധി പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടില്ല. സ്‌പോൺസർമാരുടെ താൽപര്യക്കുറവും ഇതിന് കാരണമാണ്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേർക്ക് ജോലി പോവുകയും ചെയ്തു.
വിദേശങ്ങളിൽ കുടുങ്ങിയ 2.8 ലക്ഷം പേർ കാലാവധി കഴിയാത്ത വിസ കൈവശമുള്ളവരാണ്. വിമാന യാത്രാവിലക്ക് എത്രയും പെട്ടെന്ന് നീങ്ങുമെന്ന പ്രതീക്ഷയിലാണ് ഇവർ. എന്നാൽ കുവൈത്തിൽ അംഗീകാരമുള്ള വാക്‌സിൻ എടുക്കാത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന വ്യവസ്ഥ ഇവരുടെ തിരിച്ചു വരവിന് തടസ്സമാണ്. അതേസമയം യാത്രാവിലക്ക് നീക്കുന്നതിന്റെ ഭാഗമായി കൂടുതൽ പേരെ സ്വീകരിക്കാനായി വിമാനത്താവളത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിസയുള്ളവരെ നാളെ മുതൽ രാജ്യത്തേക്ക് പ്രവേശിപ്പിക്കും. എന്നാൽ വിസിറ്റ്, ടൂറിസ്റ്റ് വിസകൾ അനുവദിക്കില്ല. ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ് നിലവിൽ വിസ അനുവദിക്കുന്നത്
