19-കാരനെ കുത്തിക്കൊന്നു; കർണാടകയിൽ നാല് ആർ.എസ്.എസ്സുകാർ അറസ്റ്റിൽ

Latest ഇന്ത്യ കേരളം പ്രാദേശികം

കർണാടകയിലെ ഗഡഗ് ജില്ലയിൽ 19-കാരനെ ആൾക്കൂട്ടക്കൊലക്ക് ഇരയാക്കിയ കേസിൽ നാല് ആർ.എസ്.എസ്സുകാർ പിടിയിൽ. തിങ്കളാഴ്ച വൈകുന്നേരമാണ് ഗഡഗിലെ നാർഗുണ്ട് ടൗണിൽ സമീർ ഷാഹ്പൂർ, ഷംസീർ എന്നീ യുവാക്കൾക്കു നേരെ മാരകായുധങ്ങളുപയോഗിച്ച് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സമീർ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാർഗുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആർ.എസ്.എസ് നേതാവ് സഞ്ജു നെൽവാഡെയുടെ നേതൃത്വത്തിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. അമ്മാവന്റെ ഹോട്ടലിൽ ജോലിക്കാരനായ സമീറും ഫോട്ടോ സ്റ്റുഡിയോ നടത്തുന്ന ഷംസീറും തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ ടൗണിൽ നിന്നു മടങ്ങുമ്പോൾ പത്തിലധികം പേർ വരുന്ന ആൾക്കൂട്ടം ഇവരുടെ ബൈക്ക് തടയുകയും മൂർച്ചയുള്ള ആയുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്നാലെ ചെന്ന് ആക്രമിച്ചുവെന്ന് കൊല്ലപ്പെട്ട സമീറിന്റെ സുഹൃത്ത് പറയുന്നു. ബൈക്ക് തടയുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഗുരുതരമായ പരിക്കേറ്റ സമീറിനെ പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഹുബ്ലിയിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച രാത്രി സമീർ മരിച്ചു. ആക്രമണം നടത്തിയ സംഘത്തിലെ ആളുകളുടെ പേരുകൾ സഹിതം കുടുംബം പൊലീസിൽ പരാതി നൽകി. കേസിൽ നാർഗുണ്ട് പൊലീസ് നാല് ആർ.എസ്.എസ് – ബജ്‌റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുത്തേറ്റ ഷംസീർ ചികിത്സയിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *