കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടിൽ മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയൻ ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടുകൂടിയാണ് സംഭവം.
മണിയനെ ആത്മഹത്യ ചെയ്ത നിലയിലും ഭാര്യയേയും മകനേയും വെട്ടിയും കല്ലിലിടിച്ചും കൊലപ്പെടുത്തിയ നിലയിലുമാണ്. മകൻ മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. പനങ്ങാട് പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.രാത്രിയോടെ വീട്ടിൽ നിന്ന് വാക്ക് തർക്കത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയൽക്കാർ പറഞ്ഞു.
‘രണ്ടര വരെ സംസാരവും മറ്റും കേട്ടിരുന്നു. കൊലപ്പെട്ട മണിയന്റെ സഹോദരി വന്ന് വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്ന് മറുപടിയുണ്ടായില്ല. പിന്നീട് സഹോദരിയുടെ മക്കളെത്തി തുറന്നു നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.’, അയൽക്കാരൻ പറഞ്ഞു.
ലോട്ടറി വിൽപ്പനക്കാരനാണ് മരിച്ച മണിയൻ. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ചുവന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഭാര്യ വീട്ടുജോലികൾ ചെയ്തുവരികയായിരുന്നു.