കൊളംബോ: തൈരുവട 350, സാമ്പാർ വട 350, ഒനിയൻ റവ ദോശ 750, ഇഡലി രണ്ടെണ്ണം 350, ബട്ടർ നാൻ 200, ചില്ലി പനീർ ഗ്രേവി 1,100, കുപ്പി വെള്ളം 100, ഫിൽറ്റർ കോഫി 300… വില കേട്ട് ഞെട്ടേണ്ട. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ശ്രീലങ്കയിലെ ഹോട്ടലുകളിലൊന്നിലെ ഭക്ഷ്യവസ്തുക്കളുടെ വിലയാണിത്.
ഇതുമായി ബന്ധപ്പെട്ട് കൊളംബോ രാമകൃഷ്ണ റോഡിലെ ശംഖുമുഖാസ് റെസ്റ്ററന്റിലെ ബിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഏപ്രിൽ 22ലെ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എല്ലാ തരത്തിലുള്ള രാസവളങ്ങളും നിരോധിച്ച പ്രസിഡണ്ട് ഗോടബയ രജപക്‌സെയുടെ തീരുമാനമാണ് കടുത്ത ഭക്ഷ്യക്ഷാമത്തിന് വഴിവച്ചത്. തീരുമാനം പിൻവലിച്ചെങ്കിലും രാജ്യത്തേക്ക് വേണ്ടത്ര ഇറക്കുമതിയുണ്ടായിട്ടില്ല. അടുത്ത നടീൽ സീസൺ മുതൽ രാസവളത്തിന്റെ ലഭ്യത ഉറപ്പുവരുത്താനാണ് സർക്കാറിന്റെ നീക്കം.