തുറൈഫ്- കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ വലയുകയാണ് പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും. സാധാരണ തൊഴിലെടുത്ത് കഴിയുന്ന പ്രവാസികൾ മാത്രമല്ല, ഇടത്തരം കച്ചവടം ചെയ്യുന്നവരും കമ്പനി ജോലിക്കാരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യത്തിൽനിന്ന് മിച്ചം പിടിച്ച് നാട്ടിൽ പല കച്ചവടങ്ങളിലും നിക്ഷേപിച്ച് വരുമാനം പ്രതീക്ഷിച്ചവരുടെ കാര്യങ്ങളും അവതാളത്തിലായി. കേരളത്തെ അപേക്ഷിച്ച് സൗദിയിലും വിശിഷ്യാ ഉത്തര അതിർത്തി പ്രവിശ്യയിലും കോവിഡ് വളരെ കുറവാണ്. അഞ്ച് നഗരങ്ങൾ ഉൾപ്പെടുന്ന ഉത്തര അതിർത്തി പ്രവിശ്യയിൽ ദിവസേന 10 മുതൽ 18 വരെ എന്ന തോതിലാണ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇക്കാരണത്താൽ തന്നെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കടകളും വ്യാപാരി സ്ഥാപനങ്ങളും തുറൈഫിൽ മാസങ്ങളായി തുറന്നു പ്രവർത്തിക്കുന്നു. സ്കൂളുകളും കോളേജുകളും മാത്രമാണ് ഇതു വരെ തുറന്നു പ്രവർത്തിക്കാത്തത്. എങ്കിൽ തന്നെയും ഉപയോക്താക്കൾ വലിയ തോതിൽ കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വരാൻ മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ഈ മേഖലയിൽ ജോലി ചെയ്തിരുന്ന നിരവധി പേരുടെ അവസ്ഥ പരിതാപകരമാണ്.
നാട്ടിൽ ദൈനംദിന കുടുംബ കാര്യങ്ങൾ നടന്നു പോകാൻ തന്നെ വിഷമിക്കുന്ന സാഹചര്യമാണുള്ളത്. പ്രവാസികൾ തൊഴിലെടുക്കുന്ന പലയിടങ്ങളിലും ശമ്പളം മാസങ്ങളായി കുടിശ്ശികയാണ്. ചെറുകിട കച്ചവടക്കാർക്ക് കച്ചവടവും വരുമാനവും കുറവാണ്. എങ്കിലും നാട്ടിലെ അവസ്ഥ ഇതിലേറെ കഷ്ടമാണെന്ന അഭിപ്രായത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ അയവു വരികയും പ്രതിസന്ധി തീരുമെന്നുമുള്ള വിശ്വാസത്തിൽ സൗദിയിൽ തന്നെ തുടരാനുള്ള തീരുമാനത്തിലുമാണ് ഭൂരിപക്ഷം പ്രവാസികളും