കാസർകോട്: ചെമ്മനാട് പഞ്ചായത്തിൽ കൊവിഡ് ഡമ്മി ടെസ്റ്റ് നടത്തിയ വിവാദം രാഷ്ട്രീയ ആയുധമാക്കാൻ യു.ഡി.എഫ് രംഗത്ത്. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം നടത്തിയ റിപ്പോർട്ട് കാസർകോട് ഡി.എം.ഒ യുടെ നടപടിക്ക് കാത്തിരിക്കെ പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തുകയാണ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ചെയ്തത്. ഒരു ലക്ഷണം പോലുമില്ലാത്തവർ ആർ.ടി.പി.സി.ആർ. പരിശോധനയിൽ കൊവിഡ് പോസിറ്റീവാകുന്നുവെന്നും ഇത് സംബന്ധിച്ച വിഷയത്തിൽ ഇടപെട്ട് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമന്നും എം.എൽ.എ. മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ നൽകിയ നിവേദനത്തെ തുടർന്നാണ് എം.എൽ.എ. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആർ.ടി.പി.സി.ആർ. പരിശോധനയിൽ കൊവിഡ് പോസിറ്റീവായ പലരും സ്വകാര്യ സ്ഥാപനങ്ങളിൽ പരിശോധനക്ക് വിധേയരാകുമ്പോൾ നെഗറ്റീവാകുകയാണ്. ഇത് സംബന്ധിച്ച വിശ്വാസ്യതക്ക് വേണ്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പരിശോധന നടത്തിയപ്പോൾ ഇത് തന്നെയായിരുന്നു അവസ്ഥ. ഇക്കാര്യങ്ങൾ ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഇതുസംബന്ധിച്ച വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിരന്തരം പ്രചരിച്ചുകൊണ്ടിരിക്കുന്നതിനാൽ പരിശോധനയുടെ വിശ്വാസ്യത നഷ്ടപ്പെടുകയും പലരും പരിശോധനക്ക് വരാൻ മടിക്കുകയും ചെയ്യുന്നു. നിലവിൽ ലക്ഷണങ്ങൾ ഉള്ളവർ മാത്രമാണ് പരിശോധനക്കെത്തുന്നത്. അതിനാൽ തന്നെ പഞ്ചായത്ത് ഡി. കാറ്റഗറിയിൽ തന്നെ തുടരുന്നതായും എം.എൽ.എ. കത്തിൽ ചൂണ്ടിക്കാട്ടി.
