മൂന്നാം തരംഗം; കരുതലോടെ രാജ്യം, കുട്ടികൾക്കുള്ള വാക്സിൻ അടുത്ത മാസം

Latest ഇന്ത്യ

ന്യൂഡെൽഹി : കുട്ടികൾക്കുള്ള വാക്സിൻ സെപ്റ്റംബറോടെ തയ്യാറായേക്കുമെന്ന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം. നിലവിൽ 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കോവാക്സിന്റെ 3ാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.

ജനുവരിയിലാണ് രാജ്യത്ത് കോവാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ഓഫ് ജനറൽ അനുമതി നൽകിയത്. നിലവിൽ കുട്ടികളിൽ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്സിൻ സിഡസ് കാഡിലയാണ്. സിഡസ് കാഡിലയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നും അനുമതി ലഭിക്കുകയാണെങ്കിൽ ഇതും കുട്ടികളിൽ ഉപയോഗിക്കാമെന്ന് പ്രിയ പറഞ്ഞു.

നിലവിൽ ബൂസ്റ്റർ ഡോസുകൾക്ക് അനുമതി നൽകുന്നതിനോട് ഡബ്ല്യു. എച്ച്. ഒ ആഭിമുഖ്യം കാട്ടുന്നില്ല. വരുമാനം കുറഞ്ഞ ചില രാജ്യങ്ങൾ വാക്സിനേഷനിൽ പിന്നിലെത്തുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ ഭാവിയിൽ ബൂസ്റ്റർ ഡോസുകൾ ഉറപ്പായിട്ടും വരുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിനുകൾ രണ്ട് ഡോസായി നൽകിയ സാംപിളുകൾ എൻ. ഐ. വി പരിശോധിച്ചു. സാംപിളുകൾ പരിശോധിച്ചതിൽ യാതൊരു പാർശ്വഫലവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവർ സുരക്ഷിതരാണെന്നും പ്രിയ എബ്രഹാം കൂട്ടിച്ചേർത്തു. വാക്സിൻ കോവിഡ് വകഭേദങ്ങൾക്കെതിരേയും ഫലപ്രദമാണെന്നും വാക്സിൻ സ്വീകരിച്ചവരിൽ രോഗം ഗുരുതരമാകാതിരിക്കാൻ സഹായിച്ചതായും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *