ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പരിശീലകരെ ക്ഷണിച്ച് ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകർക്കായുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. സെപ്തംബർ 10 ആണ് അവസാന തീയതി. 60 വയസ്സിനു താഴെയുള്ളവർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. മുഖ്യ പരിശീലകനുള്ള അപേക്ഷകളും ക്ഷണിച്ചിട്ടുണ്ട്. നിലവിലെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് മാത്രമാണ് ഇതുവരെ ഈ സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യ പരിശീലകനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്.
അക്കാദമി പരിശീലകനായി മികച്ച പ്രവർത്തനം കാഴ്ചവച്ച ദ്രാവിഡ് തന്നെ ആ സ്ഥാനത്ത് തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ രവി ശാസ്ത്രിക്ക് ശേഷം ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാനും സാധ്യതയില്ല.
ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാർ കാലാവധി. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ ബി ടീമിനെ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. തുടർന്ന് ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീം പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായെങ്കിലും അതിനൊക്കെ ഇപ്പോൾ അവസാനമായിരിക്കുകയാണ്.
2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യൻ ടീം പരിശീലകനായത്. 2019 ഓഗസ്റ്റിൽ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടിനൽകി. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.രവി ശാസ്ത്രി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്, മൈക്ക് ഹെസൺ, ടോം മൂഡി, ഫിൽ സിമ്മൺസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്.
2014ൽ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി ആദ്യം ഇന്ത്യൻ ടീമിനൊപ്പം പ്രവർത്തിച്ചുതുടങ്ങിയ ശാസ്ത്രിക്ക് 2016 ടി-20 ലോകകപ്പോടെ ഈ ചുമതല അവസാനിച്ചു. അക്കൊല്ലം കുംബ്ലെ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായി. എന്നാൽ അടുത്ത വർഷം തന്നെ ശാസ്ത്രി പരിശീലക സ്ഥാനത്ത് എത്തുകയായിരുന്നു.BCCI invites coaches in NCA