അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാല്‍ പിന്തുണക്കും: അബ്ദുല്‍ ഹകീം അസ്ഹരി

Latest ഇന്ത്യ കേരളം പ്രാദേശികം

ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നൊക്കെയുള്ള പ്രചാരണം അര്‍ഥശൂന്യമാണെന്ന് എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഹകീം അസ്ഹരി.
എന്നാല്‍ വിവാദ പ്രസ്താവനകളോടുള്ള പ്രകോപനപരമായ പ്രതികരണങ്ങള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കും. അതേസമയം അന്യമതസ്ഥരെ വിവാഹം കഴിക്കുന്നത് വിലക്കുന്ന നിയമം കൊണ്ടുവന്നാല്‍ അതിനെ പിന്തുണക്കുമെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
“പ്രണയിച്ച്‌ അന്യമതത്തിലേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോകുന്നു എന്നാണ് ഉന്നയിച്ച ഒരു പ്രശ്നം. മുസ്‍ലിംകളെ അതിനേക്കാളേറെയാണ് ഇത് ബാധിക്കുന്നത്. മതം വിട്ട് കല്യാണം കഴിക്കരുത്, മാതാപിതാക്കളുടെ സമ്മതമില്ലാതെ കല്യാണം കഴിക്കരുത് എന്നെല്ലാം നിയമനിര്‍മാണം കൊണ്ടുവരികയാണെങ്കില്‍ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുന്നത് നമ്മളായിരിക്കും”- അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതെല്ലാം ദൈവിക നിയോഗ പ്രകാരം നടക്കുന്നതാണെന്ന് അസ്ഹരി പ്രതികരിച്ചു- “ഇത്തരം സംസാരങ്ങളിലൂടെയാണ് മദ്യത്തെയും മയക്കുമരുന്നിനെയും കുറിച്ച്‌ ഇസ്‍ലാമിന്‍റെ നിലപാട് എന്താണെന്ന് ലോകം അറിയുന്നത്. കൂടുതല്‍ ആളുകള്‍ അന്വേഷിക്കാനും പഠിക്കാനും ശ്രമിക്കും. മുസ്‍ലിംകള്‍ ആളുകളെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കിണഞ്ഞുപരിശ്രമിക്കാറില്ല. പഴയ കാലത്ത് സൂഫി പണ്ഡിതന്മാരുടെയും മറ്റും ജീവിതം കണ്ടുകൊണ്ട് മതത്തിലേക്ക് വന്നവരാണ്. കുമാരനാശാനെപ്പോലുള്ള ആളുകള്‍ വിവിധ മതങ്ങളുടെ ദുരവസ്ഥയെ കുറിച്ച്‌ പാടി അങ്ങനെ ആളുകള്‍ ഇസ്‍ലാമിലേക്ക് വന്നു. അല്ലാതെ ക്ഷണിച്ചുവരുത്തുന്നതല്ല. ബാബരി മസ്ജിദ് പൊളിച്ച വര്‍ഷമാണ് ഇസ്‍ലാമിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ വന്നത്. ഡെന്മാര്‍ക്കില്‍ തിരുനബിയെ അപകീര്‍ത്തിപ്പെടുത്തി കാരിക്കേച്ചറുകളുണ്ടായപ്പോഴാണ് ഇസ്‍ലാമിലേക്ക് കൂടുതല്‍ ആളുകള്‍ വന്നിട്ടുള്ളത്. ഇപ്പോഴത്തെ ആരോപണത്തിന്‍റെ ഫലമായി ഇസ്‍ലാമിനെ കുറിച്ച്‌ അറിയാനും പഠിക്കാനും ഇസ്‍ലാമിലേക്ക് വരാനും സാധ്യത കാണുന്നുണ്ട്”.

Leave a Reply

Your email address will not be published. Required fields are marked *