സിമന്‍റിന് വിലകൂടുന്നു, ഒരു ചാക്കിന് 125 രൂപവരെ വർധന; ഇളവുകളെല്ലാം എടുത്തുകളയാൻ സിമന്‍റ് കമ്പനികൾ

Latest ഇന്ത്യ കേരളം പ്രാദേശികം

▪️തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമന്‍റിന് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം. കമ്പനികൾ സിമന്‍റിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്.

കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നി‍ർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമന്‍റിന് വിലകയറുന്നത്. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു പരമാവധി വില. മാസങ്ങൾക്ക് മുമ്പ് ഇതുയർന്ന് 445 രൂപവരെയെത്തി. കമ്പനികള്‍ നല്‍കുന്ന ഇളവുകൾ ചേർത്ത് 400 രൂപക്കായിരുന്നു കഴിഞ്ഞ ദിവസം വരെ ചില്ലറ വില്‍പന. ഇതാണ് 525 രൂപയിലേക്ക് ഉയരുന്നത്.

നിലവിലുളള സ്റ്റോക്ക് പഴയവിലയ്ക്ക് വില്‍ക്കുമെങ്കിലും മൂന്നുദിവസത്തിനകം വിലക്കയറ്റം വിപണയിൽ പ്രതിഫലിക്കും. സ്വകാര്യ കമ്പനികൾ വിലകൂട്ടുമ്പോൾ പൊതുമേഖല സ്ഥാപനമായ മലബർ സിമന്‍റും വില ഉയർത്താൻ നിർബന്ധിതരാകും. അതേസമയം, സിമന്‍റ് വില കുതിച്ചുയര്‍ന്നാല്‍ കരാര്‍ എടുത്ത പ്രവൃത്തികളില്‍ 30 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് കാട്ടി സര്‍ക്കാര്‍ കരാറുകാര്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്. കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി വില ഏകീകരണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *