പ്ലസ് വണ്‍ സീറ്റ് ക്ഷാമം തീര്‍ക്കാന്‍ താല്‍ക്കാലിക അധിക ബാച്ച്

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍. 2 അലോട്‌മെന്റിലും സീറ്റ് ലഭിക്കാത്ത കുട്ടികള്‍ കൂടുതലുള്ള ജില്ലകളില്‍ മാത്രമാവും പുതിയ ബാച്ചുകള്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. അധിക ബാച്ചുകള്‍ക്കുള്ള ചെലവുമായി ബന്ധപ്പെട്ടു ധനവകുപ്പിന്റെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്ത ശേഷമാകും അന്തിമ തീരുമാനം.
മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും പ്ലസ് വണ്‍ പ്രവേശനം കിട്ടുന്നില്ലെന്ന പരാതികളെത്തുടര്‍ന്നാണ് നീക്കം. നിയമസഭയില്‍ പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചു. മന്ത്രി വി.ശിവന്‍കുട്ടിയുടെ ഫെയ്‌സ്ബുക് പേജിലും രക്ഷിതാക്കള്‍ പരാതി അറിയിക്കുന്നുണ്ട്.

മുഴുവന്‍ എ പ്ലസുകാര്‍ക്ക് ഇഷ്ടപ്പെട്ട സ്‌കൂളുകളില്‍ ഇഷ്ടപ്പെട്ട ബാച്ചുകള്‍ ലഭിക്കുന്നില്ലെന്നും വ്യാപക പരാതികളുണ്ട്. അതേസമയം, ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതിനാല്‍ സ്ഥിരം അഡീഷനല്‍ ബാച്ചുകള്‍ ആവശ്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്.

അപേക്ഷകരുടെ എണ്ണം കൂടുതലായപ്പോള്‍ 2012 ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലികമായി അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നു.

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 40 ബാച്ചുകളാണ് അന്നു നല്‍കിയത്. 2013 ല്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചതുമില്ല.

1.12 ലക്ഷം ഫുള്‍ എപ്ലസുകാര്‍ക്ക് അലോട്‌മെന്റ്

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 1,21,318 പേരില്‍ 1.12 ലക്ഷം പേര്‍ക്കും അലോട്‌മെന്റ് നല്‍കിയതായി ഹയര്‍ സെക്കന്‍ഡറി വകുപ്പ്. ബാക്കിയുള്ളവരില്‍ വിഎച്ച്എസ്ഇ, പോളി ടെക്‌നിക് കോഴ്‌സുകള്‍ തിരഞ്ഞെടുത്തവരും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പോയവരും ഉണ്ടാകാം. ഓപ്ഷന്‍ നല്‍കിയതിലെ അപാകത മൂലം സീറ്റ് ലഭിക്കാത്തവരുമുണ്ട്. ഇവര്‍ക്ക് ഓപ്ഷന്‍ പുതുക്കി നല്‍കിയാല്‍ സപ്ലിമെന്ററി അലോട്‌മെന്റില്‍ സീറ്റ് ലഭിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.

ഓണ്‍ലൈന്‍ ക്ലാസുകളും തുടരും: മന്ത്രി

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതോടൊപ്പം ഓണ്‍ലൈന്‍വഴിയും വിക്ടേഴ്‌സ് ചാനല്‍ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖയില്‍ കോവിഡ് കാലത്ത് ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് പുതിയ അക്കാദമിക് കലണ്ടറും അക്കാദമിക് അപ്രോച്ചും നടപ്പാക്കുമെന്നും പ്രമോദ് നാരായണിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇതിനായി എസ്ഇആര്‍ടിസി, എസ്എസ് കെ, വിക്ടേഴ്‌സ് ചാനല്‍ എന്നിവ വഴി പുതിയ പദ്ധതികള്‍ നടപ്പാക്കും.

സ്‌കൂളില്‍ ഉച്ചഭക്ഷണം നല്‍കും: മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ് മാനദണ്ഡം പാലിച്ചു വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുമെന്നു മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. പിടിഎയും പ്രദേശത്തെ ജനകീയ സമിതികളും നേതൃത്വം നല്‍കും. പൊതു അവധിയല്ലാത്ത ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.

സ്‌കൂളുകളിലെ 68.19% അധ്യാപകര്‍ 2 ഡോസ് വാക്‌സീനും സ്വീകരിച്ചവരാണ്. 23.86% പേര്‍ ആദ്യ ഡോസ് മാത്രം. അനധ്യാപകരില്‍ ഇത് യഥാക്രമം 65.52%, 24.42% ആണ്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടു സ്‌കൂളിലെത്തി ഒക്ടോബര്‍ 20 ന് അകം സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കും. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാനും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫിറ്റ്‌നസ് ഇല്ലെങ്കില്‍ കുട്ടികളെ തൊട്ടടുത്ത സ്‌കൂളില്‍ ഇരുത്തും. സ്‌കൂളില്‍ ഡോക്ടറുടെ സേവനം, സിക്ക് റൂം, ഹെല്‍പ്ലൈന്‍ എന്നിവയുണ്ടാകും.

വീടിനടുത്ത് പ്ലസ് വണ്‍ പ്രയാസം

പത്താം ക്ലാസ് ജയിച്ച എല്ലാ കുട്ടികള്‍ക്കും വീടിനടുത്തു തന്നെ പ്ലസ് വണ്‍ പ്രവേശനം നല്‍കാനാകാത്ത സ്ഥിതിയുണ്ടെന്നു മന്ത്രി പറഞ്ഞു. ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ക്കു ഫുള്‍ എ പ്ലസ് കിട്ടിയതു സര്‍ക്കാര്‍ വെറുതേ കൊടുത്തതല്ല. സപ്ലിമെന്ററി അലോട്‌മെന്റ് ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ ജില്ലകളുടെയും സ്ഥിതി പരിശോധിച്ച് ആവശ്യമായ ക്രമീകരണം വരുത്തും

Leave a Reply

Your email address will not be published. Required fields are marked *