പശ്ചിമ ബംഗാളിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയതായി ദേശീയ വനിതാ കമ്മീഷൻ. സംഘർഷ മേഖലകൾ സന്ദർശിച്ച ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് ബംഗാൾ പൊലീസിനെതിരെയുള്ള രൂക്ഷ വിമർശനം. അതേസമയം വർഗീയ കലാപം നടത്താൻ പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ നടി കങ്കണ റണാവത്തിനെതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലുണ്ടായ കൊലപാതകങ്ങൾ അടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി അഞ്ചംഗ വിശാല ബെഞ്ച് രൂപീകരിച്ചു.
ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു. സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കാൻ ബംഗാൾ പൊലീസിന് കഴിഞ്ഞില്ല. ക്രൂരമായ ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളിൽ സ്ത്രീകൾ നേരിട്ടത്. ബലാത്സംഗ ഭീഷണി ഉള്ളതിനാൽ പലയിടങ്ങളിലും സ്ത്രീകൾ കുടുംബ സമേതം പലായനം ചെയ്യുന്നതായും മൂന്നംഗ സംഘം തയാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബംഗാളിലെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ വിലയിരുത്താൻ കൊൽക്കത്ത ഹൈക്കോടതി അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഈ പ്രത്യേക ബെഞ്ച് തിങ്കളാഴ്ച കേസുകൾ പരിഗണിക്കും.