രാജ്യത്ത് വീണ്ടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നു മുംബൈയിൽ തിരിച്ചെത്തിയ ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.
സിംബാബ്വെയിൽ നിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, ഒമിക്രോൺ ഭീതി ഉയർന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീരിനും കേന്ദ്ര സർക്കാറിന്റെ കത്ത്.
കോവിഡ് വ്യാപനം തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്.
കേരളം, തമിഴ്നാട്, ഒഡിഷ, കർണാടക മിസോറാം എന്നീ സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീരിനുമാണ് കത്ത്.
ഇവിടങ്ങളിൽ കോവിഡ് കേസുകളും മരണസംഖ്യയും വർധിക്കുന്നതിൽ ആശങ്കയും ഒമിക്രോൺ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.