ബേപ്പൂർ: കഴിഞ്ഞ ദിവസം സൗദിയിലെ ബിശയിലുണ്ടായ കാറപകടത്തിൽ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമ നടപടികൾ പൂർത്തിയായി.
ചൊവ്വാഴ്ച അതിരാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹങ്ങൾ ആംബുലൻസിൽ ബേപ്പൂരിലെത്തിച്ച് ബന്ധുക്കൾക്ക് കാണാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ബേപ്പൂർ വലിയ ജുമാഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരാനന്തരം അഞ്ചു മൃതദേഹങ്ങളും അടുത്തടുത്തായി ഖബറടക്കും.
ബേപ്പൂർ പാണ്ടികശാലക്കണ്ടി ആലിക്കോയ- ഹഫ്സത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ജാബിർ, ഭാര്യ കാരപ്പറമ്പ് ചെങ്ങോട്ട് ഇസ്മയിൽ-ഖദീജ ദമ്പതികളുടെ മകൾ ഷബ്ന, മക്കളായ ലുത്ഫി മുഹമ്മദ് ജാബിർ, ലൈബ മുഹമ്മദ് ജാബിർ, സഹ മുഹമ്മദ് ജാബിർ എന്നിവർ കിഴക്കൻ സൗദിയിലെ ജുബൈലിൽ നിന്നും ജിസാനിലേക്ക് ജോലി ആവശ്യാർഥം കുടുംബ സമേതം പോകുന്നതിനിടയിലാണ് കാറപകടത്തിൽ മരിച്ചത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു വേണ്ട സാങ്കേതിക അനുമതികൾ ലഭിക്കാൻ ജാബിറിെൻറ രക്ഷിതാക്കൾ ഇന്ത്യൻ എംബസി അധികൃതർക്ക് അനുമതിപത്രം കൈമാറിയിരുന്നു.