ഉത്തർപ്രദേശിൽ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് പിന്നാലെ രണ്ട് ബി.ജെ.പി എംഎൽഎമാരും പാർട്ടി വിട്ടു. റോഷൻ ലാൽ വേർമ, ബ്രജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് രാജിവെച്ചത്. ഇവർ സമാജ് വാദി പാർട്ടിയിൽ ചേരും.
പ്രമുഖ ഒ.ബി.സി നേതാവാണ് സ്വാമി പ്രസാദ് മൗര്യ. യോഗി സർക്കാർ പിന്നോക്ക വിഭാഗക്കാരോട് നീതി പുലർത്തുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
‘തീർത്തും ഭിന്നമായ ആശയങ്ങളായിട്ടുകൂടി യോഗി ആദിത്യനാഥ് സർക്കാരിൽ വളരെ ആത്മാർത്ഥതയോടെയാണ് ഞാൻ എന്റെ ദൗത്യം നിർവഹിച്ചിരുന്നത്.
എന്നാൽ കർഷകർക്കും ദലിതുകൾക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും നേരെ തുടരുന്ന അടിച്ചമർത്തലിൽ പ്രതിഷേധിച്ച് ഞാൻ രാജിവെക്കുകയാണ്’- രാജിക്കത്തിൽ മൗര്യ പറഞ്ഞു.അദ്ദേഹത്തിന്റെ രാജിക്കത്ത് പുറത്ത് വരുന്നതിന് മുമ്പ്് തന്നെ അദ്ദേഹം അഖിലേഷ് യാദവിനെ കണ്ട് സമാജ്വാദി പാർട്ടിയിൽ ചേർന്നു.
മറ്റു പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവായ മൗര്യ 2016 ൽ മായാവതിയുടെ ബി.എസ്.പി വിട്ടാണ് ബി.ജെ.പിയിൽ ചേർന്നത്. നിലവിൽ കിഴക്കൻ ഉത്തർ പ്രദേശിലെ പദ്രൗനയിൽ നിന്നുള്ള എം.എൽ.എ യാണ് സ്വാമി പ്രസാദ് മൗര്യ.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ മന്ത്രിയും എം.എൽ.എമാരും കൂട്ടത്തോടെ രാജിവെച്ചത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. മൗര്യയെ പിന്തുണക്കുന്ന കൂടുതൽ എം.എൽ.എ രാജിവെക്കുമെന്നും റിപ്പോർട്ടുണ്ട്.