കാസർകോട്: കാസർകോട് ബിജെപിയിലെ ഭിന്നത പരിഹരിക്കാൻ നേതൃത്വം ഇടപെടുന്നു. ഇതിന്റെ ഭാഗമായി കുമ്പള ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൊഴുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.
കഴിഞ്ഞ ദിവസം നഗരസഭ കൗൺസിലറും ജില്ലാ വൈസ് പ്രസിഡന്റുമായ പി രമേശ് പാർടിയിലെ സ്ഥാനം രാജിവെച്ച് ജില്ലാ കമിറ്റിക്ക് കത്ത് നൽകിയിരുന്നു.
കുമ്പള പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ബിജെപി നേതൃത്വം കൈകാര്യം ചെയ്ത രീതി ശരിയല്ലാത്തത് കൊണ്ടാണ് താൻ രാജിവെച്ചതെന്ന് പി രമേശ് പറഞ്ഞിരുന്നു.
പി രമേശിനെ പിന്തുണച്ച് പ്രാദേശിക ബിജെപി, പോഷക സംഘടന ഭാരവാഹികൾ കൂടി രംഗത്തുവന്നതായും വിവരമുണ്ട്.
ഇതിനിടെയാണ് കൊല്ലുവിനെതിരെയുള്ള കൊലക്കേസ് ശിക്ഷ കേരള ഹൈകോടതി ശരിവെയ്ക്കുകയും നാലുവർഷം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത് അംഗത്വത്തിൽനിന്നും അനർഹമാകണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഉത്തര മേഖലാ ജനറൽ സെക്രടറി പി സുരേഷ് കുമാർ ഷെട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്.
സുപ്രീംകോടതി വിധി അനുസരിച്ച് കൊഴുവിന് ജനപ്രതിനിധിയായി തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കി.
കുമ്പള ഗ്രാമപഞ്ചായതിൽ ബിജെപി പിന്തുണയോടെ സിപിഎം അംഗം കൊഴു സ്റ്റാൻഡിങ് കമിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടെന്നാണ് പാർടിയിൽ ഉയരുന്ന പ്രശ്നം.
അതിനിടെ ബിജെപി പ്രവർത്തകൻ കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ കൊഴു അടക്കമുള്ളവരെ ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചതോടെയാണ് വിവാദം കനത്തതും പി രമേശ് രാജിവെക്കുന്ന സാഹചര്യവും ഉണ്ടായതും.