വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിലക്കയറ്റ ഭീതിയിലാണ് രാജ്യനിവാസികൾ. ഇന്ധനവിലയിലാണ് ഉടനൈയൊരു കുതിച്ചുചാട്ടം നാട്ടുകാർ പ്രതീക്ഷിക്കുന്നത്.
റഷ്യ-യുക്രെയ്ൻ യുദ്ധം കനത്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിനാകും എണ്ണവില സാക്ഷ്യംവഹിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് എണ്ണവില അനക്കമറ്റ് നിൽക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാഴ്ചയല്ല. ദിനംപ്രതി ഉയർന്നുകൊണ്ടിരുന്ന എണ്ണവില അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സ്തംഭിച്ചുനിൽക്കാൻ തുടങ്ങിയതാണ്.






വോട്ടർമാരുടെ കണ്ണിൽപൊടിയിടുന്ന പതിവു നാടകത്തിന് ഏഴാം ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയായതോടെ അവസാനമാകും. ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലെ വിദൂഷകരായ ട്രോളന്മാരുടെ ഇഷ്ടവിഷയമായിട്ടുണ്ട്. ദിവസങ്ങളായി കൂടാൻ പോകുന്ന ഇന്ധനവിലയെ ട്രോളുകളിലൂടെ നേരിടുകയാണിവർ.
‘യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന്’ കേന്ദ്ര മന്ത്രി പറഞ്ഞതും ട്രോളന്മാർ ഏറ്റെടുത്തു. യുദ്ധം തുടങ്ങിയിട്ട് കുറച്ചുദിവസമായി എന്നാണ് മന്ത്രിയെ അവർ ഓർമിപ്പിക്കുന്നത്.
ഇലക്ഷൻ കാലത്ത് കൂടാതെ നിൽക്കുന്ന ഇന്ധനവിലയും ട്രോളന്മാരുടെ ഇഷ്ടവിഷയമാണ്.പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടാനുള്ള തയാറെടുപ്പിലാണ് എണ്ണക്കമ്പനികൾ. അവസാന വോട്ടും പെട്ടിയിൽ വീണു കഴിയുന്നതോടെ ലിറ്ററിന് ഒമ്പതു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നാണ് സൂചന.
വോട്ടെണ്ണുന്ന മാർച്ച് 10 വരെയൊന്നും കാത്തുനിൽക്കാനും ഇടയില്ലെന്നും വിവരമുണ്ട്. വോട്ട് പെട്ടിയിൽ വീണാൽ പിന്നെന്തിന് വെച്ചുതാമസിപ്പിക്കണം എന്നതാണ് സർക്കാർ കാര്യം.റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ ബാരൽ വില 139 ഡോളർ കടന്നിട്ടുണ്ട്. ഇതിന്റെ മറപിടിച്ചാണ് വില ഉയർത്താനുള്ള നീക്കം.
ഇന്ത്യ റഷ്യയിൽനിന്ന് വളരെ കുറച്ച് ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ നവംബർ ഒടുവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടൻ എണ്ണവില കുതിപ്പ് നിലച്ചിരുന്നു. അതുവരെ ദിവസക്കണക്കിനായിരുന്നു വർധന.
ഇടക്കെപ്പോഴെങ്കിലും ഒറ്റക്കുതിപ്പ് നടത്തുമ്പോൾ ഉയരുമ്പോഴുണ്ടാകുന്ന പ്രതിഷേധം പോലുമില്ലാതെ കാര്യം സാധിക്കാൻ എണ്ണക്കമ്പനികൾ കണ്ട കുറുക്കുവഴിയാണ് ദിവസവും ചില്ലറ പൈസ വർധിപ്പിക്കൽ. അങ്ങനെ മെല്ലെ മെല്ലെ ആരുമറിയാതെ പെട്രോളിന് കത്തിക്കയറിയത് 18 മാസത്തിനുള്ളിൽ 36 രൂപ. ഡീസലിന് 26.5 രൂപയും.