ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയും. പരാജയം അവലോകന ചെയ്യുന്നതായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനം.
ദേശീയ മാധ്യമങ്ങളാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യോഗം നാളെ വൈകീട്ട് നാലിന് ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന.
2014ലേറ്റ പരാജയത്തിന് പിന്നാലെ രാജിവെക്കാന്‍ സോണിയാ ഗാന്ധിയും രാഹുലും രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും വര്‍ക്കിംഗ് കമ്മറ്റിയുടെ ശക്തമായ വിയോജിപ്പ് അറിയിച്ചതിന് തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. ഇത്തവണ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് പ്രിയങ്ക ഗാന്ധിയാണ്.
യുപി തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പ്രിയങ്കയുടെ രാജി.ഉത്തര്‍പ്രദേശിലെ 403 നിയമസഭാ സീറ്റുകളില്‍ വെറും രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്.
പഞ്ചാബില്‍ 117 സീറ്റുകളില്‍ 18 സീറ്റിലും, ഉത്തരാഖണ്ഡില്‍ 70 സീറ്റുകളില്‍ 18ഉം, ഗോവയില്‍ 20 സീറ്റുകളില്‍ 12 സീറ്റിലുമാണ് കോണ്‍ഗ്രസ് വിജയിച്ചത്.’അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ പ്രതീക്ഷക്ക് വിരുദ്ധമാണ്, എന്നാല്‍ ജനങ്ങളുടെ അനുഗ്രഹം നേടുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടു. ജനവിധിയെ അംഗീകരിക്കുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചതായും’ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംങ് സുര്‍ജേവാലെ അന്തിമ ഫലം പ്രഖ്യാപിച്ചതിന് ശേഷം വ്യാഴാഴ്ച പറഞ്ഞിരുന്നു.