ഏത് നേരത്താണ് ബോംബ് വീഴുന്നതെന്നും വീട് തകരുന്നതെന്നും വെടിയേൽക്കുന്നതെന്നുമുള്ള ക്രൂരസത്യങ്ങളേ യുക്രെയ്നിലെ വലിയൊരു വിഭാഗം ജനങ്ങളുടെയും ജീവിതത്തിലും സ്വപ്നങ്ങളിലും ഇന്നുള്ളൂ.
യുദ്ധം വിതച്ച അരക്ഷിതാവസ്ഥയും ഭീതിയും അത്രമേൽ വലുതാണ്. മരണം ഏതുനേരത്തും സംഭവിക്കാമെന്ന നടുക്കുന്ന യാഥാർഥ്യത്തോട് അമ്മമാർ പൊരുത്തപ്പെട്ടു കഴിഞ്ഞു. കൊള്ളയും കൊള്ളിവയ്പ്പും ബലാൽസംഗവും യുക്രെയ്ന്റെ തെരുവുകളിൽ നിറയുകയാണ്.അത്യാഹിതങ്ങൾ സംഭവിച്ചാൽ മക്കളെ തിരിച്ചറിയുന്നതിനായി പിഞ്ചു കുഞ്ഞുങ്ങളുടെ പുറത്ത് വരെ പേരും വിലാസവുമടക്കം എഴുതി വയ്ക്കുകയാണ് അമ്മമാരെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുദ്ധത്തിന്റെ യാഥാർഥ്യം ഇതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി മാധ്യമപ്രവർത്തകരാണ് കരളലിയിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്.വീട്ടിലെ ഫോൺ നമ്പറും കുട്ടികളുടെ വയസ് അറിയുന്നതിനായി ജനന തിയതിയും രേഖപ്പെടുത്തിയതിനൊപ്പം ‘ എന്തെങ്കിലും സംഭവിച്ചാൽ മകളെ കിട്ടുന്നവർ അവളെ യുക്രെയ്ൻ യുദ്ധത്തെ അതിജീവിച്ചവളായി വീട്ടിലേക്ക് കൈക്കൊള്ളണം’ എന്നാണ് ഒരു പെൺകുഞ്ഞിന്റെ അമ്മ പ്രാദേശിക ഭാഷയിൽ എഴുതി വച്ചത്.
ഹൃദയം തകരുന്ന കാഴ്ചയാണിതെന്നും യുദ്ധത്തെ കുറിച്ച് ഇനിയൊന്നും പറയാനില്ലെന്നുമാണ് ചിത്രം പങ്കുവച്ച് പലരും കുറിച്ചത്.