കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് അബുദാബിയിലെ ഗയാതിയിൽ മരിച്ച ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗ്‌മണ്ഡൽ എടമുള സ്വദേശിനി റൂബി മുഹമ്മദിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കബറടക്കം ഇന്ന് ഏലൂർ കുറ്റിക്കാട്ടുകര ജുമാമസ്ജിദിൽ കബർസ്ഥാനിൽ.
അബുദാബി ബനിയാസ് മോർച്ചറിയിൽ ഇന്നലെ വൈകിട്ട് 4ന് എംബാം ചെയ്തശേഷം രാത്രി 10ന് അബുദാബിയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ടുപോയി. മൃതദേഹത്തെ മകൻ സഞ്ജു മുഹമ്മദ് അനുഗമിച്ചു.
സഞ്ജുവിന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ഷജനയുമായുണ്ടായ വാക്കുതർക്കത്തിൽ റൂബിയെ ചവിട്ടിവീഴ്ത്തി തലപിടിച്ച് തറയിൽ ഇടിച്ചതിനെ തുടർന്നാണ് മരണം.
അബുദാബിയിൽനിന്ന് 250 കി.മീ അകലെ ഗയാതിയിൽ 4ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.
ഇരുവരും സന്ദർശക വീസയിൽ ഒന്നര മാസം മുൻപാണ് യുഎഇയിൽ എത്തിയത്. കുറ്റിക്കാട്ടൂകര പടിയത്ത് വീട്ടിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യയാണ് റൂബി.