പുണെ: ഇന്ധന വിലവർധനവിൽ (Fuel price hike) വേറിട്ട പ്രതിഷേധം. മഹാരാഷ്ട്രയിലെ സോലാപുരിലാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന പ്രതിഷേധത്തിന്റെ ഭാഗമായി ഒരു രൂപക്ക് ഒരു ലിറ്റർ പെട്രോൾ (petrol) നൽകിയത്.
500 പേര്‍ക്കാണ് ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. എന്നാൽ വാർത്ത പരന്നതോടെ നിരവധിപേർ പെട്രോൾ പമ്പിലേക്ക് ഇരച്ചെത്തി. അംബേദ്കർ ജയന്തി ആഘോഷത്തിന്റെ കൂടി ഭാഗമായിരുന്നു പെട്രോൾ വിതരണം. ഒപ്പം ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം അറിയിക്കുക കൂടിയാണ് ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു.
ഒരാൾക്ക് ഒരു ലീറ്റർ മാത്രമേ നൽകൂ എന്നും സംഘടന അറിയിച്ചിരുന്നു. എന്നാൽ ജനം പെട്രോൾ വാങ്ങാനായി ഇരച്ചെത്തി. തുടർന്ന് വൻതിരക്കാണ് പെട്രോൾ പമ്പിൽ ഉണ്ടായത്. പൊലീസ് എത്തിയാണ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചത്.
”നരേന്ദ്ര മോദി സർക്കാരിന്റെ കീഴിൽ പെട്രോൾ വില ലിറ്ററിന് 120 രൂപയിലെത്തി. വിലക്കയറ്റമുണ്ടായി. ജനങ്ങൾക്ക് ആശ്വാസം നൽകാനും ഡോ. ബാബാസാഹെബ് അംബേദ്കറുടെ ജന്മദിനം ആഘോഷിക്കാനുമാണ് ഞങ്ങൾ ഒരു രൂപയ്ക്ക് പെട്രോൾ നൽകാൻ തീരുമാനിച്ചത്”- സംഘടനാ നേതാവ് മഹേഷ് സർവഗോഡ പറഞ്ഞു.
ഞങ്ങളുടേത് പോലെയുള്ള ഒരു ചെറിയ സംഘടനയ്ക്ക് 500 പേർക്ക് ആശ്വാസം നൽകാൻ കഴിയുമെങ്കിൽ സർക്കാറിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രൂപക്ക് പെട്രോൾ ലഭിച്ചത് വലിയ ആശ്വാസമായെന്ന് പെട്രോൾ വാങ്ങിയ ഒരാൾ പറഞ്ഞു.