കാസർകോട്: പെരിന്തൽമണ്ണക്ക് സമീപം ഗുഡ്സ് ഓട്ടോയിൽ സ്ഫോടനം നടത്തിയ മുഹമ്മദ് കാസർകോട്ട് പോക്സോ കേസിലെ പ്രതി. ഈ കേസിലെ വിചാരണ ഈമാസം 23ന് നടക്കാനിരുന്നതാണ്. ഹോസ്ദുർഗ് കോടതിയിൽ വിചാരണ നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മുഹമ്മദിന്റെ കൊടും ക്രൂരത. ഇതോടെ, പോക്സോ കേസ് മുന്നിൽകണ്ടാണോ സ്ഫോടനമെന്ന സംശയവും ശക്തമാണ്.
കേസിലെ പ്രധാന സാക്ഷി കൂടിയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ. ഇവരെയും വിചാരണക്ക് വിളിപ്പിച്ചിട്ടുണ്ട്.മേൽപറമ്പ് സ്റ്റേഷൻ പരിധിയിലെ കോളിയടുക്കം കായർ തൊട്ടി പെരുമ്പളയിൽ താമസിച്ചിരുന്ന എ.എം. മുഹമ്മദ് പോക്സോ കേസിൽ മാസങ്ങൾ ജയിലിൽ കഴിഞ്ഞതാണ്.
മേൽപറമ്പ് പൊലീസിൽ 2020 നവംബർ 28 ന് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ തുടങ്ങാൻ നിശ്ചയിച്ചത്.കായർ തൊട്ടിയിൽ വാടകവീട്ടിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു ഇയാൾ. മലയോര മേഖലയിൽ ഗുഡ്സ് ഓട്ടോയിൽ മത്സ്യവിൽപനയായിരുന്നു തൊഴിൽ. ഇതിനിടയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പിടിയിലായത്.