കോഴിക്കോട്: ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദുബൈയില്‍ വെച്ചാണ് റിഫയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.ഇന്നലെ പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് കൈമാറും. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം കേസന്വേഷണത്തിൽ വഴിത്തിരിവാണ്.അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ നടന്നതെന്ന് കണ്ടെത്താനാകൂ.