അനുസ്മരണം അബ്ദുൽ റഹ്മാൻ നാങ്കി : കടപുഴകി വീണത് നന്മയുടെ പൂമരം

Latest ഇന്ത്യ കേരളം പ്രാദേശികം

നന്മയുടെ പൂമരം എന്ന് നമ്മൾ പലരെയും ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അക്ഷരാർത്ഥത്തിൽ നന്മ മരമാണ് അബ്ദുൽ റഹ്‌മാൻ നാങ്കിയുടെ വിയോഗത്തിലൂടെ കടപുഴകി വീണിരിക്കുന്നത്.
ജീവിതാന്ത്യം വരെ ജീവ കാരുണ്യ പ്രവർത്തനത്തെ ജീവവായുവാക്കി മാറ്റി കടന്ന്പോയ അബ്ദുൽ റഹ്മാൻ നാട്ടുകാർക്ക് എന്നും വിസ്മയമായിരുന്നു.

1980 കാലയളവിൽ മുംബൈയിലെ ഹോട്ടലിൽ ജോലിചെയ്യുന്ന വേളയിലാണ് അബ്ദുൽ റഹ്മാൻ തന്റെ ശ്രദ്ധ ചാരിറ്റി മേഖലയിലേക്ക് തിരിക്കുന്നത്.പിന്നീട് നാട്ടിലെത്തി ഈ മേഖലയിൽ ശക്തമായി നിലയുറപ്പിച്ച അദ്ദേഹം കോവിഡ് എന്ന മഹാമാരി തന്നെ വിടാതെ വേട്ടയാടുന്നത് വരെ അഭംഗുരം തുടർന്നു.

പൊലിഞ്ഞു പോകുമായിരുന്ന ഒത്തിരി ജീവനുകളെ വാരിയെടുത്ത് രക്ഷപ്പെടുത്തിയ കരങ്ങൾ….
തകർന്നു പോകുമായിരുന്ന എത്രയോ ജീവിതങ്ങൾക്ക് തുണയായ വ്യക്തിത്വം…
അതെ,
യഥാർത്ഥ സാമൂഹ്യ പ്രവർത്തകന് വേണ്ടുന്ന എല്ലാ മൂല്യങ്ങളും
ശരിയായ അർത്ഥത്തിൽ ഒത്തിണങ്ങിയ മാതൃകാ യോഗ്യനായ ഒരു വ്യക്തിത്വമാണ് യാത്രയായത്..

നിർധന കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹകാര്യങ്ങളിലാ യാലും, രോഗംകൊണ്ട് പ്രയാസപ്പെടുന്ന നിരാലംബർക്ക് സാന്ത്വനം പകർന്ന് നൽകാനും പട്ടിണി പാവങ്ങൾക്ക് ഭക്ഷണങ്ങൾ എത്തിച്ചുനൽകാനും അന്തിയുറങ്ങാൻ കൂരയില്ലാത്തവർക്ക് ഭവനനിർമാണ സഹായം എത്തിക്കാനുമൊക്കെ അബ്ദുൽറഹ്മാൻ കാണിച്ചിരുന്ന ശുഷ്‌കാന്തി എടുത്തുപറയേണ്ടത് തന്നെയാണ്.

നാട്ടിൽ ആരു മരിച്ചാലും, അപകടത്തിൽപെട്ടാലും ആദ്യം ഓടിയെത്തുക അബ്ദുറഹ്മാൻ നാങ്കിയാണ്. മരിച്ചവരുടെ മയ്യത്ത് പരിപാലനത്തിനും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാനും അബ്ദുറഹ്മാൻ എന്നും മുൻപന്തിയിലായിരുന്നു.ഇതൊന്നും യാതൊരു ലാഭേച്ഛയും കൂടാതെയായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

അദ്ദേഹം നടത്തിവന്നിരുന്ന മൊഗ്രാലിലെ ബദ് രിയ ഹോട്ടൽ വെറും ഒരു ഹോട്ടൽ ആയിരുന്നില്ല, അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവർത്തന കേന്ദ്രമായിരുന്നു അത്. ദിനംപ്രതി ഒത്തിരി പാവപ്പെട്ടവരാണ് ആവലാതികളുമായി അവിടെ എത്തിയിരുന്നത്. അദ്രാൻച്ചയോട് പറഞ്ഞാൽ എന്തെങ്കിലും വഴിയൊപ്പിച്ച് തങ്ങളെ സഹായിക്കുമെന്ന ഉറച്ച വിശ്വാസമാണ് പാവപ്പെട്ടവരെ അദ്ദേഹത്തിന്റെ സമീപമെത്താൻ പ്രേരിപ്പിച്ചിരുന്നത്.
ലോല ഹൃദയനായിരുന്നു അദ്ദേഹം. അതിനാൽ തന്നെ മറ്റുള്ളവരുടെ ദുഃഖം അദ്ദേഹത്തിന്റെ കാതിലെത്തിയാൽ എത്ര തിരക്കാണെങ്കിലും അദ്ദേഹം ഹോട്ടൽ വിട്ടിറങ്ങും. പിന്നെ നാട്ടിലെ ധനികരുടെ വീടുകൾ ലക്ഷ്യമാക്കിയായിരിക്കും യാത്ര! അവരെ കാര്യങ്ങൾ ബോധിപ്പിച്ച് കാശ് സ്വരൂപ്പിക്കാൻ പിന്നെ ഒത്തിരി നേരം വേണ്ടിവരില്ല. ഉടൻ അർഹരുടെ കരങ്ങളിലേക്ക് അത് എത്തിക്കുകയും ചെയ്യും. ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അത് കൊണ്ട് തന്നെ അദ്രാൻച്ച കാശ് ചോദിച്ചാൽ കൊടുക്കാത്തവരായി ആരുമുണ്ടാവില്ല. അർഹതപ്പെട്ട കരങ്ങളിലേക്ക് അത് എത്തുമെന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയിലുള്ള മതിപ്പും തന്നെയാണ് കാരണം. ഇങ്ങനെ, നിരാലംബരുടെ കണ്ണീരൊപ്പൻ എത്രയെത്ര ലക്ഷങ്ങളാണ് ഈ വിശാല മനസ്കനിലൂടെ ഒഴുകിയത്! കുറിച്ചാൽ തീരില്ല ഈ നന്മകളുടെ ഒഴുക്ക്!!

നാട്ടുകാർ വളരെ ആദരവോടെ വിളിച്ചിരുന്ന അദ്രാൻച്ചയുടെ വിയോഗത്തോടെ നാടിന് നഷ്ടമായിരിക്കുന്നത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെയാണ്.നാടിന്റെ സകലമേഖലകളിലും തന്റേതായ കയ്യൊപ്പ് ചാർത്തിയ അബ്ദുൽ റഹ്മാൻ പാവങ്ങളുടെയും ആശയറ്റ് പോയവരുടെയും ആശ്രയമായിരുന്നു. സാമൂഹിക മണ്ഡലത്തിലെമ്പാടും നിറഞ്ഞ്നിന്ന അബ്ദുൽ റഹ്മാൻ നാങ്കിയുടെ സേവനം മൊഗ്രാലിന്റെ ചരിത്രത്തിൽ വിസ്മരിക്കപ്പെടാനാവാത്ത വിധം രേഖപ്പെടുത്തപ്പെടും – തീർച്ച

✍🏻 ടി കെ അൻവർ

Leave a Reply

Your email address will not be published. Required fields are marked *