ബംഗളൂരു: കർണാടകയിലെ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഇൽഹാം. ഹിജാബ് ധരിച്ച് ക്ലാസ്മുറിയിൽ വരുന്നത് വിലക്കിയ പ്രക്ഷുബ്ധ അന്തരീക്ഷത്തിലും പ്രക്ഷോഭങ്ങൾക്കുമിടയിൽ ഹിജാബ് ധരിച്ചുകൊണ്ടുതന്നെ ക്ലാസിലെത്തി മികച്ച വിജയം നേടിയ ഇൽഹാമിനെ തേടി ഏറെ അഭിനന്ദങ്ങളാണെത്തുന്നത്.
മംഗളൂരു സെന്റ് അലോഷ്യസ് പി.യു കോളജിലെ വിദ്യാർഥിനിയാണ് ഇല്‍ഹാം. ബോർഡ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ചതോടെ ക്ലിനിക്കൽ സൈക്കോളജിയിൽ തുടർ പഠനം നടത്തണമെന്നാണ് ഇൽഹാമിന്‍റെ ആഗ്രഹം.
പത്താം ക്ലാസ് മുതൽ തലച്ചോറിന്‍റെ പ്രവർത്തനങ്ങൽ തന്നെ ആകർഷിക്കുന്നുണ്ടെന്നും ക്ലിനിക്കൽ സൈക്കോളജിയുമായി ബന്ധപ്പെട്ട ജോലി ചെയ്യാനാണ് ആഗ്രഹമെന്നും ഇൽഹാം പറഞ്ഞു. അധ്യാപകരിൽ നിന്ന് തനിക്ക് മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും പ്രീ- ബോർഡ് പരീക്ഷയിലും തനിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിരുന്നെന്നും ഇൽഹാം കൂട്ടിച്ചേർത്തു.
597 മാർക്ക് നേടിയാണ് ബോർഡ് പരീക്ഷയിൽ ഇൽഹം രണ്ടാം റാങ്ക് നേടിയത്. 598 മാർക്ക് നേടിയ സിമ്രാൻ റാവുവിനാണ് പരീക്ഷയിൽ ഒന്നാം റാങ്ക്. ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്. 61.9 ശതമാനം കുട്ടികള്‍ പരീക്ഷയിൽ ജയിച്ചു.