തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം. കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ തമിഴ്‌നാട് സ്വദേശി മരിച്ചു.പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട കൊല്ലാമുള സ്വദേശി അദ്വൈതാണ് മരിച്ചത്.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി , തിരുവനന്തപുരം ജില്ലകളിൽ പെയ്ത ശക്തമായ മഴയിൽ വ്യാപക നാഷ്ടങ്ങളാണുണ്ടായത്.
ഇടുക്കി മൂലമറ്റത്ത് ഉരുൾപ്പൊട്ടി. മൂലമറ്റം, മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. കോട്ടയം മൂന്നിലവിലും മേലുകാവ് ഇരുമാപ്രയിലും ഉരുൾപ്പൊട്ടലുണ്ടായി. ഇരുമാപ്രയിൽ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു.
മലയോര മേഘലയിൽ രാത്രികാല യാത്രാ നിരോധനവും പ്രഖ്യാപിച്ചു. മൂന്നിലവ് ടൗണിൽ വെള്ളം കയറിയതിനെതുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.തിരുവനന്തപുരം മീൻമുട്ടിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.
പത്തനംതിട്ട പമ്പാ നദിയുടെ അത്തിക്കയം , പെരുനാട് മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്.റാന്നി കൊല്ല മുള്ളയിലും എരുമേലിയിലും വീടുകളിൽ വെള്ളം കയറിയതിനാൽ ആളുകളെ മാറ്റിപാർപ്പിച്ചു.കൊക്കത്തോട് നെല്ലിക്കപാറ ചപ്പാത്തിൽ കാർ ഒഴുക്കിൽ പെട്ടു.
നാല് ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ കോട്ടയം മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥനങ്ങൾക്ക് ഇന്ന് അവധിയാണ്. നെടുമങ്ങാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംഅവധി പ്രഖ്യാപിച്ചു.