ബെംഗളൂരു : ഓണ്‍ലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് ബെംഗ്ലൂരുവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. നിരവധി മലയാളികള്‍ തട്ടിപ്പിനിരയായി. മടക്ക യാത്രയ്ക്ക് പോലും പണമില്ലാതെയാണ് ഇവര്‍ ബെംഗളൂരുവില്‍ കുടുങ്ങിയത്.
ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, യൂണിലിവര്‍,ടി വി എസ് അടക്കം വന്‍കിട സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കം നിരവധി പേരുടെ പണം തട്ടിയത്. ഇന്‍സ്റ്റന്റ് കരിയര്‍ സർവീസ്,കെ ടു ഇന്‍സൈറ്റ് എന്ന ഏജന്‍സികളുടെ പേരിലായിരുന്നു പരസ്യം. താമസവും ഭക്ഷണവും സൗജന്യം, മാസം 25000 മുതല്‍ 75000 വരെ ശബളവുമായിരുന്നു വാഗ്ദാനം. രജിസ്ട്രേഷന് തുകയായി 3000 മുതല്‍ 5000 വരെ വാങ്ങി.ഈ പണം ശമ്പളത്തിനൊപ്പം തിരികെ നല്‍കുമെന്ന് പറഞ്ഞു.
പരസ്യത്തില്‍ കണ്ട വിലാസം തേടി ഹൊസ്സൂര്‍ അതിര്‍ത്തി മേഖലയിലാണ് എത്തിയത്. മൂന്ന് പേര്‍ക്ക് കഷ്ടിച്ച് കിടക്കാന്‍ കഴിയുന്ന മുറിയിലേക്കാണ് മലയാളികളായ ആറ് പേരെ എത്തിച്ചത്. ടി വി എസ് കമ്പനിയില്‍ ജോലിക്ക് എന്ന് പറഞ്ഞ് മറ്റൊരു വര്‍ക് ഷോപ്പിലേക്ക് രാവിലെ കൊണ്ടുപോയി.കൈയ്യിലുണ്ടായിരുന്ന പണവും തീര്‍ന്നതോടെ ഭക്ഷണം കഴിക്കാന്‍ പോലും കഴിയാതെയായി.
ബെംഗ്ലൂരുവിലെ മലയാളി കൂട്ടായ്മകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഇവര്‍. ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. പരസ്യം നല്കിയ ഏജന്‍സികള്‍ അംഗീകാരമില്ലാത്തതാണെന്ന് വ്യക്തമായിട്ടുണ്ട്.