കോഴിക്കോട്: മന്ത്രവാദത്തിലൂടെ ചികിത്സിക്കുമെന്ന് പറഞ്ഞ് വീട്ടിലെത്തിയ കളളൻ സ്വർണവും പണവുമായി മുങ്ങി. കോഴിക്കോട് പയ്യോളി സ്വദേശിയായ മദ്രസ അധ്യാപകന്റെ വീട്ടിലെ പണവും സ്വർണവുമാണ് മോഷ്ടിച്ചത്.
ഒന്നര ലക്ഷം രൂപയും ഏഴ് പവൻ സ്വർണവുമാണ് ഇവരുടെ വീട്ടിൽ നിന്ന് നഷ്ടമായത്. സംഭവത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും മോഷ്ടിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രവാദത്തിലൂടെ ചികിത്സ എന്ന പേര് പറഞ്ഞുകൊണ്ടാണ് ഷാഫി മദ്രസ അധ്യാപകനെ സമീപിച്ചത്. ഇത് വിശ്വാസിച്ച മദ്രസ അധ്യാപകൻ ഇയാളെ വീട്ടിലേക്ക് ക്ഷണിച്ചു.
പിന്നീട് ഇയാൾ സ്വർണവും പണവും മോഷ്ടിച്ചു. സ്വർണവും പണവും നഷ്ടപ്പെടാൻ കാരണം ചാത്തൻ സേവയാണെന്ന് അധ്യാപകനേയും കുടുംബത്തേയും വിശ്വാസിപ്പിച്ച് ഷാഫി മുങ്ങുകയായിരുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.