പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് രാജിവച്ചു

Latest അന്താരാഷ്ട്രം കായികം

ലിസ്ബണ്‍: ലോകകപ്പിൽ സെമി ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് രാജിവച്ചു. രാജി പോർച്ചുഗീസ് ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. അടുത്ത കോച്ചിനെ തെരഞ്ഞെടുക്കാനുള്ള കാര്യങ്ങളുമായി മുമ്പോട്ടു പോകുകയാണെന്ന് ഫെഡറേഷൻ അറിയിച്ചു.

വിഖ്യാത പരിശീലകന്‍ ഹോസെ മൊറീഞ്ഞോ അടക്കമുള്ള വമ്പൻ പേരുകൾ ഫെഡറേഷന് മുമ്പിലുണ്ടെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.ലോകകപ്പിലെ അവസാന മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണോൾഡോയെ സാന്റോസ് ബഞ്ചിലിരുത്തിയ നടപടി വിമർശിക്കപ്പെട്ടിരുന്നു. ലൂയി ഫിഗോ അടക്കമുള്ള ഇതിഹാസ താരങ്ങൾ കോച്ചിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന്റെ വിവാദങ്ങൾ ഒടുങ്ങും മുമ്പാണ് സാന്റോസ് രാജി സമർപ്പിച്ചത്.

പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനും ക്വാർട്ടറിൽ മൊറോക്കോയ്ക്കും എതിരെയുള്ള മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോക്ക് പ്ലേയിങ് ഇലവനിൽ ഇടം ലഭിക്കാതിരുന്നത്. സ്വിറ്റ്‌സർലാൻഡിനെതിരെ മികച്ച വിജയം നേടിയെങ്കിലും മൊറോക്കോയ്‌ക്കെതിരെ പറങ്കിപ്പട പരാജയപ്പെടുകയായിരുന്നു. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ ടീമിനായി കളത്തിലിറങ്ങിയിരുന്നുവെങ്കിലും ഗോൾ നേടാനായില്ല.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്‍റെ തോല്‍വി. പോര്‍ച്ചുഗലിന്‍റെ ചരിത്രത്തിൽ ഒരു അന്താരാഷ്ട്ര ടൂർണമെന്റ് ജയിച്ച ആദ്യത്തെ കോച്ചാണ് സാന്റോസ്. 2016ലെ യൂറോ കപ്പും 2019ലെ യുവേഫ നാഷൻസ് ലീഗുമാണ് ഇദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴിൽ പോർച്ചുഗൽ സ്വന്തമാക്കിയത്. 2014ലാണ് പരിശീലക പദവി ഏറ്റെടുത്തത്.

ക്ലബ് ഫുട്‌ബോളിൽ പോർട്ടോ, ചെൽസി (രണ്ടു തവണ), ഇന്റർമിലാൻ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളെ 59കാരൻ പരിശീലിപ്പിച്ചിട്ടുണ്ട്. ചെൽസിക്കായി മൂന്ന് പ്രീമിയർ ലീഗ് കിരീടവും ഇന്റർമിലാനു വേണ്ടി രണ്ട് സീരി എ കിരീടവും നേരിക്കൊടുത്തു. റയൽ ഒരു തവണ ലാ ലീഗ സ്വന്തമാക്കിയതും സാന്റോസിന് കീഴിലാണ്. 

Leave a Reply

Your email address will not be published. Required fields are marked *