ന്യൂഡൽഹി: ഇന്ത്യൻ സർക്കാറിന്റെ ലാബിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ച മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് കഫ് സിറപ്പുകളിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ലാബ് റിപ്പോർട്ട്. മെയ്ഡന്റെ പ്രൊമത്സിൻ ഓറൽ സിറപ്പ്, കൊഫെക്സമാലിൻ ബേബി കഫ്സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് ആന്റ് കോൾഡ് സിറപ്പ് എന്നിവയിൽ ഡൈ എഥിലീൻ ഗ്ലൈകോൾ, എഥിലീൻ ഗ്ലൈകോൾ എന്നീ വിഷംശങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
മെയ്ഡന്റെ കഫ്സിറപ്പുകൾ ഗാംബിയയിൽ 69 കുട്ടികളുടെ മരണത്തിനിടയായെന്ന ആരോപണത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ലോകാരോഗ്യ സംഘടന മരുന്നുകളുടെ 23 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഡൈ എഥിലീൻ ഗ്ലൈകോൾ 1.0% – 21.30% വരെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനാഫലം പറയുന്നു. ഡൈ എഥിലീൻ ഗ്ലൈകോൾ തീരെ അനുവദനീയമല്ലാത്തതാണ്.
എഥിലീൻ ഗ്ലൈകോൾ 0.3% -5.9% വരെയാണ് നാല് സാമ്പിളുകളിലും അടങ്ങിയിട്ടുള്ളത്.എന്നാൽ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ ഇതിന് നേരെ വിപരീതമായ ഫലമാണ് ലഭിച്ചിട്ടുള്ളത്. മരുന്ന് സാമ്പിളുകളിൽ ഡൈ എഥിലീൻ ഗ്ലൈകോൾ അടങ്ങിയിട്ടില്ലെന്നാണ് ഇന്ത്യയുടെ സെൻട്രൽ സ്റ്റാൻഡേൾഡ് ഡ്രഗ് കൺട്രോൾ ഓർഗനൈസേഷൻ ഫലം.