മംഗ്ളുറു: സൂറത്കല്ലിനടുത്ത് കാട്ടിപ്പള്ളയിൽ ഫാൻസി കടയുടമ അബ്ദുൽ ജലീലിനെ (45) കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ദക്ഷിണ കന്നഡ ജില്ലയിലെ ലക്ഷ്മീശ ദേവാഡിഗ (29) ആണ് പിടിയിലായത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ദക്ഷിണ കന്നഡ ജില്ലയിലെ ഷൈലേഷ് പൂജാരി (21), സവിൻ കാഞ്ചൻ (24), പവൻ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.രണ്ട് മാസം മുമ്പ് ഒരു പ്രശ്‌നത്തിന്റെ പേരിൽ ജലീലിന്റെ കടയിൽ വെച്ച് ലക്ഷ്മീശ ഉൾപെടെ ഒരുസംഘം ആളുകളും ജലീലും തമ്മിൽ വഴക്ക് നടന്നിരുന്നതായും ജലീലിനെ ലക്ഷ്മീഷ ഭീഷണിപ്പെടുത്തുകയും അടുത്തിടെ കടയ്ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
2021 ഫെബ്രുവരിയിൽ അധോലോക സംഘാംഗമായ പിങ്കി നവാസിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതിയായിരുന്നു ലക്ഷ്മീഷ.അതിനിടെ, ജലീലിന്റെ കുടുംബാംഗങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുസ്ലീം ജമാഅത്, എസ്എസ്എഫ്, എസ് വൈ എസ് പ്രവർത്തകർ ചൊവ്വാഴ്ച മംഗ്ളൂറിൽ മിനി വിധാന സൗധയ്ക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി.
എസ് വൈ എസ് പ്രവർത്തകനാണ് മരിച്ച ജലീൽ. ജലീൽ വധക്കേസിൽ പൊലീസും ജനപ്രതിനിധികളും വിവേചനം കാണിക്കുന്നതായി സംഘടനാ നേതാക്കൾ ആരോപിച്ചു. വൻ ജനാവലി പ്രതിഷേധത്തിൽ തടിച്ചുകൂടിയിരുന്നു. പ്രതിഷേധ സമരം കണക്കിലെടുത്ത് ക്ലോക് ടവറിന് സമീപം കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു