തിരുവനന്തപുരം: കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന തീരുമാനവുമായി കേരള പിഎസ്സി. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം വർധിച്ചതിനാലാണ് തീരുമാനം. പരീക്ഷകളുടെ നടത്തിപ്പിനെ ഇത് ബാധിക്കുന്നുണ്ടെന്നും പിഎസ്സി വ്യക്തമാക്കി.കൺഫർമേഷൻ നൽകിയ ശേഷം നിരവധി പേർ പരീക്ഷ എഴുതാതിരിക്കുന്നുണ്ട്. അതിനാൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പിഎസ്സിക്ക് ഉണ്ടാകുന്നത്. ഉത്തരക്കടലാസ്, ചോദ്യപേപ്പർ പരീക്ഷാകേന്ദ്രം തുടങ്ങിയവ തയാറാക്കാൻ 100 ലധികം രൂപയാണ് ഒരു വിദ്യാർഥിക്ക് മാത്രം പിഎസ്സിക്ക് ചെലവാവുന്നത്. ഇതിനാലാണ് പുതിയ തീരുമാനത്തിൽ പിഎസ്സി എത്തിയത്.മുൻകൂട്ടി തന്നെ പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളുടെ എണ്ണം കണ്ടെത്താനും ഇതുവഴി പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കാനുമാണ് കൺഫർമേഷൻ കൊണ്ടുവന്നത്. എന്നാൽ കൺഫർമേഷൻ നൽകിയ ശേഷം നിരവധി പേർ പരീക്ഷ എഴുതാതിരിക്കുന്നതായി കമ്മീഷൻ സമീപകാലത്ത് വിലയിരുത്തി. ഇത് പരീക്ഷയുടെ നടത്തിപ്പിനെ ബാധിച്ചതിനാലാണ് കർശന നടപടിയിലേക്ക് കടന്നതെന്ന് പിഎസ്സി അറിയിച്ചു.ഐടിഐ അടിസ്ഥാന യോഗ്യതയുള്ള തസ്തികയിലേക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ലെന്നും തീരുമാനമെടുത്തു. എന്നാൽ നിലവിലുള്ള വിജ്ഞാപനങ്ങൾക്ക് ഈ തീരുമാനം ബാധമകല്ല. 17.03.2023ന് മുമ്പുള്ള വിജ്ഞാപനങ്ങൾക്കായിരിക്കും ഈ തീരുമാനം ബാധകമല്ലാത്തത്.
