ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും നടന്ന ചർച്ച ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സംഘർഷം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്ന് ആർഎസ്എസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാർ. ലൗ ജിഹാദ്, ഇതര മതസ്ഥരെ കാഫിർ എന്ന് വിളിക്കുന്ന പ്രവണത, ആരാധനാലയങ്ങൾ തകർക്കൽ, ഗോവധം എന്നീ വിഷയങ്ങൾ യോഗത്തിൽ ഉന്നയിച്ചതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ മുസ്ലിം സംഘടനകൾ ഞങ്ങളുമായി ദേശീയ തലത്തിൽ ഒരു യോഗം നടത്താൻ ആഗ്രഹിച്ചു. മുസ്ലിം രാഷ്ട്രീയ മഞ്ചാണ് യോഗത്തിന് മുൻ കൈ എടുത്തത്. ഇത് ആദ്യമായിട്ടല്ല ഇങ്ങനെയൊരു യോഗം നടക്കുന്നത്. കെ.എസ് സുദർശൻ ആർഎസ്എസ് തലവനായിരിക്കെയാണ് ആദ്യ യോഗം നടന്നതെന്നും ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി. മോഹൻ ഭാഗവതും വൈഎസ് ഖുറേഷി, നജീബ് ജംഗ് തുടങ്ങിയ മുസ്ലീം നേതാക്കളും ഡൽഹിയിൽ നടത്തിയ യോഗത്തിന് ഇന്ത്യയൊട്ടാകെ തുടർയോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്യമതത്തിൽപ്പെട്ടവരെ ‘കാഫിർ’ എന്ന് വിളിക്കുന്നതിലും ലൗ ജിഹാദിലൂടെയോ മറ്റെന്തെങ്കിലും മാർഗങ്ങളിലൂടെയോ മതപരിവർത്തനം നടത്തുന്നതിൽ നിന്ന് മാറിനിൽക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. തീവ്രവാദികളെ ഒറ്റപെടുത്തണമെന്നും മറ്റ് മതങ്ങളെ ബഹുമാനിക്കണമെന്നും ആവശ്യങ്ങൾ ഉയർന്നു.
ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നതിനെതിരെയുള്ള അസഹിഷ്ണുത ഒഴിവാക്കണമെന്നും ഉന്നയിച്ചു. ഗോവധവും ഉയർന്നിട്ടുണ്ട്. ആരാധനാലയങ്ങൾ തകർക്കുന്നത് ശരിയായ കാര്യമല്ലെന്നും സൂചിപ്പിച്ചെന്ന് ഇന്ദ്രേഷ് കുമാർ വ്യക്തമാക്കി.ഇതിനിടെ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ നടന്ന ചർച്ച വിവാദമാക്കുന്നതിൽ എതിർപ്പുമായി ജമാഅത്തെ ഇസ്ലാമി ജനറൽ സെക്രട്ടറി ടി. ആരിഫ് അലി രംഗത്ത് വന്നിരുന്നു.