കണ്ണൂർ: നാലുദിവസത്തെ പനി,തുടർന്ന് നാലാഴ്ച നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലും വലിവും. സംസ്ഥാനത്ത് വൈറൽ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ചികിത്സയിൽ. ഇതിൽ കുട്ടികളുമുൾപ്പെടുന്നു.രോഗം അപകടാവസ്ഥ ഉണ്ടാക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നില്ലെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും കൂടുതൽ പണം കണ്ടെത്തേണ്ടിവരുന്നു. പതിനോരായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.
സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം രോഗികളെത്തുന്നുണ്ട്. കൂടുതൽ പേർ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.ഇൻഫ്ളുവൻസ വൈറസ്, റെസ്പിേററ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകൾ അസുഖത്തിന് കാരണമാകുന്നുണ്ട്. അതിൽ പലതും ശ്വാസനാളികളുടെ നീർക്കെട്ടിന് കാരണമാകുന്നു.
ആസ്ത്മ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും വഷളാകുകയും ചെയ്യുന്നത് ഒട്ടേറെ ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പലരും ദിവസങ്ങളോളം ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നു. നിത്യവരുമാനക്കാരെ ഇത് വലിയ പ്രതിസന്ധിയിലാക്കുന്നു. ശ്വാസംമുട്ടലും വലിവും കൂടുന്നവരിലും മറ്റ് ജീവിതശൈലീരോഗങ്ങൾ ഉള്ളവരിലും കിടത്തിച്ചികിത്സ വേണ്ടിവരുന്നു.