എലിയുടെ വാലില്‍ കല്ലുകെട്ടി അഴുക്കുചാലില്‍ മുക്കിക്കൊലപ്പെടുത്തിയെന്ന് കേസ്; 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് യുപി പൊലീസ്

Latest

എലിയുടെ വാലില്‍ കല്ല് കെട്ടി അഴുക്കുചാലില്‍ മുക്കിക്കൊലപ്പെടുത്തിയെന്ന കേസില്‍ 30 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പൊലീസ്. എലിയെ ക്രൂരമായി കൊന്നുവെന്ന കേസില്‍ ബുദൗണ്‍ കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫോറന്‍സിക് റിപ്പോര്‍ട്ട്, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, വിവിധ വകുപ്പുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് സിറ്റി സര്‍ക്കിള്‍ ഓഫീസര്‍ അലോക് മിശ്ര പറഞ്ഞു.

കുറ്റപത്രം ശക്തമാക്കാന്‍ എലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എലിക്ക് ശ്വാസകോശത്തിലും കരളിന് അണുബാധയുണ്ടായെന്നും ശ്വാസകോശത്തിലെ അണുബാധ മൂലമുണ്ടാകുന്ന ശ്വാസംമുട്ടല്‍ മൂലമാണ് എലി ചത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കഴിഞ്ഞ നവംബര്‍ 25നാണ് മനോജ് കുമാര്‍ എന്നയാള്‍ക്കെതിരെ മൃഗത്തോടുള്ള ക്രൂരത ചൂണ്ടിക്കാണിച്ച് പൊലീസിന് പരാതി ലഭിക്കുന്നത്.ഇയാള്‍ എലിയെ വാലില്‍ കല്ലുകെട്ടി അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതായി മൃഗസ്‌നേഹിയായ വികേന്ദ്ര ശര്‍മ്മ എന്നായാളാണ് പരാതി നല്‍കിയത്.

വലിച്ചെറിഞ്ഞ എലിയെ രക്ഷിക്കാന്‍ താന്‍ അഴുക്കുചാലിലേക്ക് ഇറങ്ങിയെങ്കിലും എലി ചത്തതായും വികേന്ദ്ര ശര്‍മ പറഞ്ഞു.മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം 2,000 രൂപവരെ പിഴയും മൂന്ന് വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് കുമാര്‍ ശര്‍മ്മ പറഞ്ഞു. ഐപിസി 429ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷത്തെ തടവും പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ എലികളെയും കാക്കകളെയും കൊല്ലുന്നത് തെറ്റല്ലെന്നും ഇവ ഹാനികരമായ ജീവികളാണെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. വീട്ടിലെ മണ്‍പാത്രങ്ങള്‍ എലികള്‍ നശിപ്പിച്ച് മണ്‍കൂനയാക്കി. മാനസികമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടാണ് എലി സൃഷ്ടിച്ചത്. തന്റെ മകനെതിരെ നടപടിയെടുത്താല്‍ ആട്, കോഴി, കോഴി എന്നിവയെ കൊല്ലുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു.

എലിയുടെ ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി ബുഡൗണിലെ മൃഗാശുപത്രിയിലേക്ക് അയച്ചെങ്കിലും ജീവനക്കാര്‍ പരിശോധിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജഡം ബറേലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (ഐവിആര്‍ഐ) അയച്ചാണ് പരിശോധിച്ചത്. ഫോറന്‍സിക് പരിശോധനയില്‍ എലിയുടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ഐവിആര്‍ഐ ജോയിന്റ് ഡയറക്ടര്‍ കെപി സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *