ജനസേവനം നടത്തിയ ആർആർടി (റാപ്പിഡ് റെസ്പോൺസ് ടീം) പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കളെ ജനസേവനത്തിന് നിയോഗിച്ച് പൊലീസ്. വളാഞ്ചേരി പൊലീസാണ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിരെ മാതൃകാപരമായ നടപടി എടുത്തത്.
ദേശീയപാതയിൽ വളാഞ്ചേരി കാവുംപുറം അങ്ങാടിയിൽ ആണ് പൊലീസിനൊപ്പം യുവാക്കളെ ഡ്യൂട്ടിക്ക് നിയോഗിച്ചായിരുന്നു ‘ശിക്ഷ’. ആർആർടി വോളണ്ടിയർമാർ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ബോധ്യപ്പെടുത്താനാണ് വളാഞ്ചേരി പൊലീസ് യുവാക്കളെ കൊണ്ട് ഒരു ദിവസത്തെ സേവനം ചെയ്യിച്ചത്.
ലോക്ഡൗണ്‍ ലംഘിച്ച് ബൈക്കിൽ ചുറ്റിക്കറങ്ങിയ യുവാക്കളെ ആര്‍ആര്‍ടി അംഗം ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് തുടക്കം. യുവാക്കൾ തിരികെ ചോദ്യം ചെയ്തതോടെ വഴക്കും കയ്യാങ്കളിയുമാവുകയായിരുന്നു.ബൈക്കിന്റെ ഫോട്ടോയെടുക്കാൻ വോളണ്ടിയർ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ട യുവാക്കൾ മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. എടുത്ത ഫോട്ടോ നീക്കം ചെയ്ത ശേഷം ഫോൺ തിരിച്ചു നൽകി ബൈക്കുമായി സ്ഥലം വിടുകയായിരുന്നു. വോളണ്ടിയർമാർ സ്റ്റേഷനിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസിൻറെ നടപടി.