പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യുഎഇ; പക്ഷെ, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ ആശങ്ക

Latest കേരളം ഗൾഫ്

ദുബായ്: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് യുഎഇ ഇന്നുമുതല്‍ നീക്കി. യുഎഇ അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്.

എന്നാല്‍, വിമാന സര്‍വ്വീസ് ആരംഭിക്കാത്തതില്‍ അനിശ്ചിതത്വം ഇപ്പോഴും നിലനില്‍ക്കുകയാണ്. കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു.

യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിലെ കൊവിഡ് ആര്‍ടി പിസിആര്‍ ഫലം കൈവശം വെക്കണം, പിസിആര്‍ ഫലത്തിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ ക്യൂആര്‍ കോഡ് രേഖപ്പെടുത്തണം, വിമാനം പുറപ്പെടുന്നതിന് നാലുമണിക്കൂര്‍മുന്‍പുള്ള റാപ്പിഡ് പരിശോധനവേണം, ദുബായ് വിമാനത്താവളത്തില്‍ എത്തിയാല്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം, ഫലംവരുന്നതുവരെ യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ കഴിയണം (24 മണിക്കൂറിനകം ഫലം വരും) തുടങ്ങിയവയാണ് യുഎഇ നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്ന വ്യവസ്ഥകള്‍.

യുഎഇ അംഗീകരിച്ച സിനോഫാം, ഫൈസര്‍, സ്പുട്‌നിക് എന്നീ വാക്സിനുകള്‍ രണ്ടുഡോസും എടുത്ത് നാട്ടില്‍പ്പോയവര്‍ക്കും 23 മുതല്‍ യുഎഇയിലേക്ക് മടങ്ങിവരാം. അതേസമയം, ഇന്ത്യയുടെ കോവാക്‌സിന് യുഎഇയില്‍ അംഗീകാരമില്ല. വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും യുഎഇ പ്രവേശനവിലക്ക് തുടരും. യുഎഇ പൗരന്‍മാര്‍ക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റീന്‍ ബാധകമല്ല.

പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്പനികളേയും ആശയക്കുഴപ്പത്തിലാക്കി. നാളെ സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. ഈ മാസം ഇരുപത്തിമൂന്നാം തിയതി മുതല്‍ ദുബായ്‌യിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചത്.

ഇതേ തുടര്‍ന്ന് എമിറേറ്റ്‌സ് വിമാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും ഒരു മണിക്കൂറിനകം നിര്‍ത്തലാക്കി. ഫ്‌ലൈദുബായ്‌യിയും ഇന്‍ഡിഗോയും സര്‍വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍, ഇന്ന് സര്‍വീസ് ആരംഭിക്കുന്ന കാര്യത്തില്‍ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല.

ഇന്ത്യയില്‍ നിന്നു ദുബായ്‌യിലേക്ക് യാത്ര ചെയ്യുന്ന താമസ വീസക്കാര്‍ പുറപ്പെടുന്നതിന് 4 മണിക്കൂറിനകം നടത്തിയ റാപ്പിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന നിബന്ധന സര്‍വീസ് ആരംഭിക്കുന്നതിനു തടസ്സമാകുന്നുണ്ട്. ഇതിനുള്ള സൗകര്യം ഇന്ത്യയിലെ ഒരു വിമാനത്താവളങ്ങളിലും ഇതുവരെ ഒരുക്കിയിട്ടില്ല. കേരളത്തിലെ വിമാനത്താവളങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *