മൊഗ്രാൽ. ഒന്നരവർഷമായി സ്കൂളുകൾ തുറക്കാതെ ക്ലാസ്സുകൾ ഓൺലൈനിൽ തുടരവേ സ്കൂൾ പ്രവേശനത്തിന് രക്ഷിതാക്കളിൽ നിന്ന് മൊഗ്രാൽ സ്കൂൾ പിടിഎ ഫണ്ട് പിരിവ് നടത്തുകയാണെന്ന് ആക്ഷേപം ഉയരുന്നു.
കോവിഡ്കാല ദാരിദ്ര്യവും, തൊഴിലില്ലായ്മയും അനുഭവിക്കുന്ന പാവപ്പെട്ട രക്ഷിതാക്കളിൽ നിന്ന് പിടിഎ ഫണ്ട് പിരിക്കുന്നത് സർക്കാർ ഉത്തരവ് മറികടന്നാണ്. ഇതിനെതിരെ നാട്ടുകാരിൽനിന്ന് പ്രതിഷേധമുയർന്നു വന്നുകഴിഞ്ഞു. 1000മുതൽ 3000രൂപവരെയാണത്രെ രക്ഷിതാക്കളിൽ നിന്ന് പിടിഎ പ്രവേശനത്തിന് ചോദിച്ചു വാങ്ങുന്നതായാണ് പരാതി.
ഫീസ് ഈടാക്കരുതെന്ന് കാണിച്ച് ഈ വർഷം ആദ്യം ഇക്കാര്യത്തിൽ സർക്കാർ വ്യക്തമായ സർക്കുലർ ഇറക്കിയിരുന്നു. സ്കൂളുകൾ പ്രവർത്തിക്കാതെയും, പിടിഎ സ്കൂളുകളിൽ പ്രത്യേകമായി ഒന്നും ചെയ്യാതെയുള്ള ഫണ്ട് പിരിവ് നിർത്തിവെക്കാനും സർക്കുലറിൽ നിർദേശമുണ്ടായിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് രശീത് നല്കാതെയുള്ള ഫണ്ട് പിരിവ്. പിടിഎ ഫണ്ട് പിരിവിനെതിരെ ബന്ധപെട്ടവർക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ് രക്ഷിതാക്കൾ.