കാസർകോട് പോലീസ് സ്‌റ്റേഷനില്‍ നടന്ന ലേലത്തില്‍ ആറ് കോഴികള്‍ പോയത് 7000 രൂപയ്ക്ക്

Latest പ്രാദേശികം

കാസർകോട്: 7000 രൂപ വിലയിടാൻ ഈ കോഴിക്കൾക്കെന്താ കൊമ്പുണ്ടോ എന്ന ല്ലേ. കൊമ്പൊന്നുമില്ലെങ്കിലും കാസർകോട് കോടതി കോംപ്ലക്സിൽ വന്ന് ഈ തുകയ്ക്ക് ലേലത്തിൽ പോയെങ്കിൽ കോഴി ചില്ലറക്കാരനല്ലെന്ന് ഊഹിക്കാം. ബദിയടുക്ക പോലീസ് ഒൻപതാം തീയതി പിടിച്ച ആറ് അങ്കക്കോഴികളാണ് 7000 രൂപയ്ക്ക് തിങ്കളാഴ്ച കാസർകോട് കോടതിയിൽനിന്ന്് ലേലത്തിൽ പോയത്.

ഒൻപതിന് വൈകീട്ടോടെയാണ് കോഴിയങ്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. കെ.പി.വിനോദ്കുമാറും സംഘവും പരിശോധന നടത്തിയത്. രണ്ട് കേസുകളിലായി വിദ്യാഗിരിയിൽനിന്നും പീലിത്തടുക്കയിൽനിന്നും ആറ് കോഴികളെയും 12 പേരെയും പോലീസ് പിടിച്ചു. അറസ്റ്റിലായവരെ നോട്ടീസ് നൽകി വിട്ടു.

കോഴിക്ക് നോട്ടീസ് നൽകാൻ വകുപ്പില്ലാത്തതിനാലും ശനിയും ഞായറും കോടതി അവധിയായതിനാലും അവയുടെ സംരക്ഷണം പോലീസിന് അധിക പണിയായി. മനുഷ്യന് കിടക്കാൻ സെല്ലുള്ള സ്റ്റേഷനിൽ കോഴിക്ക് കിടക്കാൻ ഒരു കൂടെങ്കിലും വേണ്ടെ.

നേരത്തെയും സമാന കേസിൽ പിടികൂടിയ കോഴികൾ സ്റ്റേഷനിൽ ‘പണി’ തന്നിട്ടുള്ളതിനാൽ കോഴിക്കടയിൽനിന്ന് കൊണ്ടുവന്ന കൂടുകളിലാണ് അങ്കകോഴികളെ ബന്തവസ്സിലാക്കിയത്.

തീറ്റയും പോലീസ് സുരക്ഷയിലുമായി രണ്ട് ദിവസം രാജകീയ ജീവിതം. മൂന്നാംനാൾ കോടതി വളപ്പിൽ ലേലം. അപ്പോൾ വില 7000 കുറവല്ലേയെന്നും ചിന്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *